ഉത്തരകൊറിയയുടെ ആണവ പദ്ധതി മേഖലയെ യുദ്ധമുനമ്പിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയും ഉത്തരകൊറിയയും പരസ്യവെല്ലുവിളികള്‍ നടത്തുന്ന അവസരത്തില്‍ ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ മുനമ്പിലാണെന്ന് ആശങ്കപ്പെടുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഉത്തരകൊറിയ ആണവമിസൈല്‍ ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. എങ്ങനെയായിരിക്കും തൊട്ടയല്‍പകത്തുള്ള ദക്ഷിണകൊറിയയും ജപ്പാനും അവരുടെ വല്യേട്ടനായ അമേരിക്കയും പ്രതികരിക്കുക?
ഉത്തരകൊറിയ ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് അമേരിക്കന്‍ കക്ഷികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. അതിനുള്ള മറുപടികള്‍ അണിയറയില്‍ നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ട്. ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ ആക്രമിക്കാനുള്ള പദ്ധതികള്‍ ദക്ഷിണകൊറിയയും അമേരിക്കയും തയ്യാറാക്കിയിട്ടുണ്ട്. ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ മൂന്ന് തലങ്ങളുള്ള പദ്ധതിയാണ് ദക്ഷിണകൊറിയക്കുള്ളത്.
ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ അങ്ങോട്ടേക്ക് ആക്രമിച്ച് തകര്‍ക്കുകയാണ് ആദ്യ ഘട്ടത്തിലുള്ളത്. മിസൈല്‍ വിക്ഷേപണ തറയും ക്രൂസ് മിസൈലുകളും മറ്റ് ആയുധശേഖരങ്ങളുമടക്കം പെട്ടെന്നുള്ള ആക്രമണത്തിലൂടെ തകര്‍ത്തുകളയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായുള്ള ഓപറേഷന്‍ പ്ലാനുകളുമുണ്ട് (OPLAN). യാദൃശ്ചികമായ ആക്രമണങ്ങളെ നേരിടുന്ന വിധമാണ് OPLAN 5015ലുള്ളത്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഉത്തരകൊറിയന്‍ നേതാക്കളേയും ആയുധശേഖരവും തന്ത്രപ്രധാനകേന്ദ്രങ്ങളുമാകും ആക്രമിക്കപ്പെടുക. OPLAN 5029 കൊണ്ടുദ്ദേശിക്കുന്നത് ഉത്തരകൊറിയയില്‍ ആഭ്യന്തരസംഘര്‍ഷം ഉണ്ടാക്കുകയെന്നതാണ്. എല്ലാ പദ്ധതിയും തകരുകയും സര്‍വ്വസന്നാഹങ്ങളോടെ ആക്രമിക്കുകയുമാണെങ്കില്‍ OPLAN 5027 ആയിരിക്കും പ്രയോഗിക്കുക.
ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളില്‍ ഇത്തരം യുദ്ധസാഹചര്യങ്ങളെ നേരിടേണ്ട വിധവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം തിരിച്ചറിയുക തടയാന്‍ ശ്രമിക്കുക തകര്‍ക്കുക പ്രതിരോധിക്കുക എന്നിങ്ങനെ നാല് ഘട്ടങ്ങളാക്കിയാണ് സൈനിക പ്രതിരോധം ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ ലോഞ്ചറുകള്‍ ഭൂരിഭാഗവും മൊബൈല്‍ ലോഞ്ചറുകളാണെന്നത് അമേരിക്കയ്ക്ക് തലവേദനയാണ്.
അങ്ങനെ സംഭവിച്ചാൽ രാജ്യങ്ങൾ കത്തിചാമ്പലാകും, കോടിക്കണക്കിന് ജനങ്ങൾ വെന്തു മരിക്കും!