സ്വകാര്യത പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ച് ഇന്ത്യ ഇ-ലോകത്ത് ചരിത്രം കുറിക്കുമ്പോൾ തൊട്ടപ്പുറത്ത് ചൈനയുടെ പോക്ക് എതിർദിശയിലാണ്. കർശന നിയമങ്ങളും കർക്കശ നിലപാടുകളുമായി കോടിക്കണക്കിനു ജനങ്ങളുടെ സ്വാതന്ത്ര്യം പുനർനിർവചിക്കുന്ന ചൈനയിലെ പുതിയ സൈബർ നിയമപ്രകാരം സർക്കാർ ഐഡി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ള യഥാർഥ വ്യക്തികൾക്കു മാത്രമേ ഇന്റർനെറ്റിൽ എവിടെയും ഒരു കമന്റ് എങ്കിലും എഴുതാൻ പറ്റൂ.
തൂലികാനാമം ഉപയോഗിച്ച് അഭിപ്രായപ്രകടനം നടത്തുന്നവരെ തിരഞ്ഞു പിടിച്ച് തുറുങ്കിലടയ്ക്കുന്നതിന്റെ അധ്വാനം കുറയ്ക്കാനാണ് അഭിപ്രായപ്രകടനത്തിനു മുൻപേ ആളാരാണെന്നു വ്യക്തമായിരിക്കണമെന്ന നിയമം കൊണ്ടുവന്നിരിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം നടപ്പാക്കുന്നതിന് വിവിധ സോഷ്യൽ നെറ്റ് വർക്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.
സൈബർ നിയന്ത്രണം ചൈനക്കാർക്ക് പുതിയ സംഭവമല്ല
ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും വർഷത്തിൽ ഒന്നിൽകൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ചൈന എന്നും സുരക്ഷിതമാണ്, അല്ലെങ്കിൽ ഒന്നും പുറം ലോകം അറിയുന്നില്ല, അറിയാനുള്ള വഴികൾ താഴിട്ടു പൂട്ടിയിരിക്കുന്നു. സൈനിക–ആയുധ ബലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും ഭീകരർ നുഴഞ്ഞുകയറി ആക്രമണം നടത്തുമ്പോൾ ചൈനയിൽ മാത്രം അതത്ര എളുപ്പമല്ലെന്നതാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ.
സാങ്കേതിക സഹായങ്ങളുടെ സഹായത്തോടെയാണ് ഒട്ടുമിക്ക ഭീകരരും നുഴഞ്ഞുകയറി ലക്ഷ്യ സ്ഥാനത്തെത്തുന്നത്. എന്നാൽ അത്തരം സാങ്കേതിക സംവിധാനങ്ങളെല്ലാം ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഭീകരർ നടത്തുന്ന ഒട്ടുമിക്ക ആക്രമണങ്ങളും ജിപിഎസിന്റെയും ഗൂഗിൾ മാപ്പിന്റെയും സാറ്റലൈറ്റ് ഫോണുകളുടെയും സഹായത്തോടെണ്. എന്നാൽ ഈ സേവനങ്ങളൊന്നും വർഷങ്ങളായി ചൈനയിൽ അനുവദിക്കില്ല, എല്ലാറ്റിനും നിയന്ത്രണങ്ങളുമുണ്ട്.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് രാജ്യത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെയും ഒട്ടുമിക്ക സർവീസുകളും ചൈനയിൽ വിലക്കിയിരിക്കയാണ്. ഗൂഗിൾ സെർച്ച്, ഗൂഗിൾ പ്ലസ്, ഗൂഗിൾ മാപ്പ്, പിക്കാസ തുടങ്ങി എല്ലാ ജനപ്രിയ സർവീസുകളും ചൈനയിൽ ലഭിക്കില്ല. ജിപിഎസ് സംവിധാനവും ചൈനയിൽ എത്തിയാൽ ലഭിക്കില്ല. ഇതെല്ലാം രാജ്യസുരക്ഷയ്ക്കാണെന്ന് ചൈനീസ് സർക്കാരിന് വാദിക്കാമെങ്കിലും ഇന്റർനെറ്റിലെ വ്യക്തി സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും ഒരു സ്ഥാനവും ഇവിടെ നൽകുന്നില്ല.
ലോകത്തെ മുൻനിര ചാരസംഘടനകളെയും ഭീകരരെയും ഏറ്റവും കൂടുതൽ സഹായിക്കുന്നത് സോഷ്യൽമീഡിയകളാണ്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽമീഡിയകളൊന്നും ചൈനയിൽ കിട്ടില്ല. ഇതിനാൽ തന്നെ ഇവിടത്തെ ജനങ്ങളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കില്ല. മെയിൽ വഴിയുള്ള രേഖകളൊന്നും രാജ്യത്തിനു പുറത്തേക്കു പോകില്ല.
ഓൺലൈൻ സാങ്കേതിക ലോകത്ത് എന്തൊക്കെ സേവനങ്ങളുണ്ട്, അതെല്ലാം ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. രാജ്യസുരക്ഷാ രേഖകളെല്ലാം പ്രാദേശിക ഭാഷകളിൽ അവരുടെ സർവറുകൾ സൂക്ഷിക്കുന്നു. രാജ്യത്തെ ടെലിക്കോം നെറ്റ്‌വർക്കുകൾ വഴിയുള്ള എല്ലാ നീക്കങ്ങളും അധികൃതർ നിരീക്ഷിക്കുന്നു. സാങ്കേതിക സംവിധാന സുരക്ഷയിൽ ചൈനീസ് അതിർത്തികൾ സുരക്ഷിതമാണ്.