സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തുന്ന കൊടുംക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നിസഹായയായ ഒരമ്മ. മകൻ ഐഎസിന്റെ തോക്കിന് ഇരയായത് ക്രിസ്ത്യൻ പേരുമാറ്റി മുസ്‌ലിം പേര് ആക്കാതിരുന്നതുകൊണ്ടാണെന്ന് ആലീസ് അസ്സാഫ് എന്ന അമ്മ പറയുന്നു. ജോർജ് എന്നായിരുന്നു മകന്റെ പേര്. ഭീകരർ ആവശ്യപ്പെട്ടിട്ടും മകൻ പേരുമാറ്റാന്‍ തയാറായില്ല, അവർ അവനെ മർദിച്ചു കൊന്നു. കരച്ചിലോടെ ആ അമ്മ പറഞ്ഞു. റോഡ്സ് ടു സക്സസ് എന്ന സന്നദ്ധ സംഘടനയോടു സംസാരിക്കുകയായിരുന്നു ആലീസ് അസ്സാഫ്.
അവനെ മാത്രമല്ല, അവനേക്കാൾ പ്രായം കുറഞ്ഞവരെയും ബ്രെഡ് ഉണ്ടാക്കാൻ മാവ് കുഴയ്ക്കുന്ന വലിയ മെഷീനിലിട്ടെന്നപോലെ ചതച്ച് അരച്ചു കൊന്നു. ഇങ്ങനെ കൊലപ്പെടുത്തിയ കുട്ടികളുടെ എണ്ണം 250ലധികം വരും. സഖ്യസേനകൾ ഐഎസ് പ്രദേശത്തേക്കു വരുമ്പോൾ നാലുവയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെയാണ് അവർക്കു മുന്നറിയിപ്പായി ബാൽക്കണിയിൽനിന്നു വലിച്ചെറിയുന്നത്. അതു കണ്ടു ഭയന്നു പട്ടാളക്കാർ പിന്തിരിയും. ഒരിക്കൽ ബേക്കറിയിൽ ജോലിചെയ്തിരുന്ന ആറുപേരെ അവിടുത്തെ ഓവനിലിട്ട് ഭീകരർ ചുട്ടുകരിച്ചു.
മകന്റെ മൃതദേഹം എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നു പോലും ഈ അമ്മയ്ക്ക് അറിയില്ല. മേഖലയിൽനിന്ന് എങ്ങനെയൊക്കെയോ രക്ഷപെടുകയായിരുന്നു അവർ.
റോഡ്സ് ടു സക്സസ് എന്ന സന്നദ്ധ സംഘടന അഞ്ച് ദിവസം മാൻബിജ് നഗരത്തിൽ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടിലാണ് ഈ അമ്മയുടെ വെളിപ്പെടുത്തലുള്ളത്. നഗരം ഇപ്പോൾ ഐഎസ് ഭീകരരുടെ കൈയിൽനിന്നു മോചിപ്പിച്ചു. എങ്കിലും ഭീതിയോടെയല്ലാതെ ഇപ്പോഴും അന്നാട്ടുകാർക്കു ജീവിക്കാനാകില്ല. എല്ലാ കുടുംബങ്ങളും ഐഎസ് ക്രൂരത അനുഭവിച്ചിട്ടുണ്ട്. തിരിച്ചുപിടിച്ച നഗരത്തിലേക്ക് ആളുകൾ എത്തുന്നതേയുള്ളൂ.