അമേരിക്ക പ്രകോപനം തുടർന്നാൽ പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പ് ഭീതിയിലാണ് ജപ്പാൻ. ജാപ്പനീസ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇന്നലെയും ഇന്ന് പ്രധാന ചർച്ചാ വിഷയം ഹൈഡ്രജൻ ബോംബ് തന്നെ. പരീക്ഷണത്തിനിടെ എച്ച്–ബോംബ് അബദ്ധത്തിൽ ജപ്പാനിൽ വീണാൽ എല്ലാം ഒരു നിമിഷം തീരും. അണുബോംബിന്റെ ഭീകരതയെ കുറിച്ച് ജപ്പാനിലെ മാധ്യമങ്ങൾ എഡിറ്റോറിയൽ വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ ഭീതി. ഉത്തര കൊറിയ ആദ്യം ആക്രമിക്കുക അമേരിക്കയുടെ സൈനിക താവളങ്ങളായിരിക്കും. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഓടിയൊളിക്കാന്‍ ഒരിടംപോലും തങ്ങള്‍ക്കില്ലെന്നാണ് മിക്ക ജപ്പാൻകാരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ജപ്പാനിലേക്ക് മിസൈല്‍ അയക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് ഒരിക്കലുമുണ്ടാകില്ലെന്ന പഴയധാരണകളെല്ലാം കിമ്മിന്റെ ഭൂഖണ്ഡാന്തര മിസൈലുകൾ തിരുത്തി. പ്യോങ്‌യാങില്‍ നിന്നും മിസൈലുകള്‍ ജപ്പാനെ ലക്ഷ്യമാക്കി പുറപ്പെട്ടാല്‍ മിനിറ്റുകള്‍ പോലും രക്ഷപ്പെടാനായി ലഭിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ അവര്‍ക്കുണ്ട്.