അതിർത്തിക്കു സമീപം യുഎസ് ബോംബറുകൾ പറന്നതിനു പിന്നാലെ രാജ്യത്തിന്റെ കിഴക്കൻ തീരത്തേയ്ക്ക് പോർ വിമാനങ്ങൾ മാറ്റി പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ഉത്തര കൊറിയ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘യുദ്ധപ്രഖ്യാപനം’ നടത്തിയതിനെ തുടർന്നാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു. യുഎസ് ബോംബര്‍ വിമാനങ്ങളെ വെടിവച്ചു വീഴ്ത്താനുള്ള അധികാരം രാജ്യത്തിനുണ്ടെന്നും കൊറിയന്‍ വ്യോമാതിർത്തിക്കു പുറത്താണെങ്കിലും വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുമെന്നും റി യോങ് മുന്നറിയിപ്പും നൽകിയിട്ടുമുണ്ട്.
ആണവേതര ബോംബുകൾ വൻതോതിൽ വർഷിക്കാൻ കഴിയുന്ന യുഎസ് വിമാനങ്ങളാണ് ഉത്തര, ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന അതിർത്തിയിലെ സൈനികവിമുക്ത മേഖലയുടെ വടക്കേ അറ്റംവരെ പറന്നത്. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് ഇത്രയും അടുത്തുവരെ യുഎസ് സേനാവിമാനങ്ങൾ പറക്കുന്നത്. ശാന്തസമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിലെ ആൻഡേഴ്സൺ എയർബേസിൽ നിന്നു വ്യോമസേനയുടെ ബി–1ബി ലാൻസർ ബോംബർ വിമാനങ്ങളും അതിന് അകമ്പടിയായി ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് എഫ്–15സി ഈഗിൾ പോർവിമാനങ്ങളുമാണ് ഉത്തര കൊറിയയോടു ചേർന്നു പറന്നത്.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനുള്ള ശക്തമായ താക്കീതായാണ് അമേരിക്ക ബോംബർ വിമാനങ്ങളും പോർവിമാനങ്ങളും കിഴക്കൻ തീരത്തുകൂടെ പറത്തിയത്.
എന്നാൽ യുഎസ് വിമാനങ്ങൾ കിഴക്കൻ തീരത്തുകൂടി പറന്ന വിവരം ഉത്തര കൊറിയ അറിഞ്ഞിരുന്നില്ല. ഇക്കാര്യം യുഎസ് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിമാനങ്ങൾ പറന്നതിനു തൊട്ടുപിന്നാലെ യുഎസിന്റെ പോർവിമാനങ്ങളെയും ആണവ വിമാനവാഹിനി കാൾവിൻസനെയും ഉത്തര കൊറിയൻ മിസൈലുകൾ തകർക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉത്തര കൊറിയയും പുറത്തുവിട്ടിരുന്നു. ഇതു വ്യാജമായി നിർമിച്ചതാണെന്ന് യുഎസ് പിന്നീട് വ്യക്തമാക്കി.