ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളും എന്തിനും സജ്ജമായി കഴിഞ്ഞു. പോർവിമാനങ്ങൾ നേരത്തെ തന്നെ നിരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കൂടെ ജപ്പാനും ചേർന്നാണ് വൻ നാവികാഭ്യാസം.
തിങ്കളാഴ്ച തുടങ്ങുന്ന മലബാർ നാവികാഭ്യാസത്തിന് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും വെള്ളിയാഴ്ച തന്നെ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യ–യുഎസ്–ജപ്പാൻ നാവികാഭ്യാസം മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് ചൈന പ്രതികരിച്ചു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിൽ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളും പോർനവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങൾ ചേർന്ന് വർഷത്തിൽ നടത്തുന്ന നാവികാഭ്യാസം കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ചൈനക്കുള്ളത്.
ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാൻ അന്തർവാഹിനികൾ ഉപയോഗിക്കുന്നതും നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ, ശ്രീലങ്ക തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്.