ജപ്പാനുമായുള്ള 10,000 കോടി രൂപയുടെ വൻകിട പ്രതിരോധ ഇടപാടു ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്. തീരദേശ സുരക്ഷ ശക്തമാക്കാനും കടലിലെ നിരീക്ഷണം ശക്തമാക്കാനും ജപ്പാന്റെ യുഎസ്-2ഐ വിമാനങ്ങൾ ഏറെ മികച്ചതാണ്. ജപ്പാനില്‍ നിന്ന് 12 ആംഫിബിയസ് എയര്‍ക്രാഫിറ്റായ യുഎസ് 2ഐ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
2013 മുതൽ ആലോചനയിലുള്ള ഈ കരാറിന്, വൻ ചെലവു വരുമെന്നതിനാൽ ഇന്ത്യ ഇതുവരെ വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. എന്നാൽ, വിമാനങ്ങളുടെ വില കുറയ്ക്കാൻ ജപ്പാൻ തയാറായതോടെയാണു പദ്ധതിയുമായി മുന്നോട്ടു പോകാൻ ഇന്ത്യ തീരുമാനിച്ചത്.
കരയിലും വെള്ളത്തിലും കുന്നിൻചെരുവുകളിൽ വരെ ലാൻഡ് ചെയ്യാനും ടേക്ക് ഓഫിനും ഈ വിമാനത്തിനു സാധിക്കും. കരയിൽ നിന്നും വെള്ളത്തിൽ നിന്നും അതിവേഗം പറന്നുയരുവാനും അവിടേക്കുതന്നെ തിരിച്ചിറക്കാനും കഴിയുന്ന ഈ വിമാനങ്ങളെ, പ്രധാനമായും രക്ഷാപ്രവർത്തങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്.
അടിയന്തരഘട്ടങ്ങളിൽ 30 സൈനികരെവരെ ലക്ഷ്യസ്ഥലത്തെത്തിക്കാനും ഈ വിമാനത്തിനു സാധിക്കും. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായി ആറുവീതം വിമാനങ്ങൾ വാങ്ങാനാണു പദ്ധതി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഏഷ്യ-പസഫിക് മേഖലയിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈനക്കുള്ള ശക്തമായ മറുപടിയെന്ന നിലയിലാണ് യുഎസ്-2ഐ വിമാനങ്ങൾ വാങ്ങാനുള്ള കരാറിനെ ഇന്ത്യ കാണുന്നത്. ഈ വിമാനങ്ങള്‍ നൽകുന്നതിലൂടെ ചൈനക്കെതിരായ നീക്കത്തിൽ ജപ്പാനു ഇന്ത്യയുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ നിരീക്ഷണം ശക്തമാക്കാൻ ഈ വിമാനത്തിനു സാധിക്കും. ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ സാന്നിധ്യമറിയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും.
പ്രതിരോധ ടെക്നോളജിയും ആയുധങ്ങളും കയറ്റുമതി ചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. എന്നാൽ ചൈനക്കെതിരെ നീക്കം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുമായുള്ള ഇടപാടെന്നാണ് കരുതുന്നത്. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാൻ പുറത്തേക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത്. യുഎസ് 2ഐ വിമാനം നിർമിക്കാൻ ഏറെ ചെലവുണ്ട്. ഇതിനാൽ തന്നെ 2013 മുതൽ യുഎസ് 2ഐയുടെ നിർമാണം ജപ്പാൻ നിർത്തിവെച്ചിരുന്നു.
ജപ്പാന്റെ ശക്തിയാണ് യുഎസ്-2ഐ
ആദ്യ യുഎസ്-2ഐ വിമാനം പുറത്തിറങ്ങുന്നത് 2003 ഡിസംബർ 18 നാണ്. ജപ്പാൻ മരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് ഉപയോഗിക്കുന്ന വിമാനം നിര്‍മിക്കുന്നത് ഷിൻമായ്‌വയാണ്. 33.46 മീറ്റർ നീളമുള്ള വിമാനത്തിന്റെ ചിറകിന്റെ നീളം 33.15 മീറ്ററാണ്. വിമാനത്തിന്റെ മൊത്തം ഭാരം 25,630 കിലോഗ്രാമാണ്. മണിക്കൂറിൽ 560 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള വിമാനത്തിനു തുടർച്ചയായി 4700 കിലോമീറ്റർ പറക്കാനാകും. കരയിലെ ടേക്ക് ഓഫിനു വേണ്ടത് കേവലം 490 മീറ്റർ സ്ഥലമാണ്. 280 മീറ്റർ സ്ഥലമുണ്ടെങ്കിൽ കടലിൽ നിന്നും ടേക്ക് ഓഫ് ചെയ്യാം.