ലണ്ടന്‍∙ രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താൽ നാടുകടത്തൽ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഇനി ഓസ്ട്രേലിയയിൽ തന്നെ താമസിക്കാം. ശാരീരിക വൈകല്ല്യമുള്ള മൂന്ന് വയസുകാരി മേരി മനു ജോർജിനെയും കുടുംബത്തിനെയും നാടുകടത്താനുള്ള നീക്കമാണ് ഓസ്ട്രേലിയൻ സർക്കാർ പ്രവർത്തകന്റെ അവസരോചിതമായ ഇടപെടൽ മൂലം പിൻവലിച്ചത്. കോതമംഗലം സ്വദേശികളായ മനു–സീന ദമ്പതികളുടെ മൂത്ത കുട്ടിയാണു മേരി.
നാഡിവ്യൂഹത്തിനു തകരാറുമായി ജനിച്ച കുഞ്ഞ് 28 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഒരു വർഷത്തോളം ആശുപത്രി വാസത്തിനു ശേഷം തുടർ ചികിത്സ നടക്കുന്നതിനിടെ ആണ് കുടുംബത്തെ പറഞ്ഞുവിടാൻ സർക്കാർ തീരുമാനിച്ചത്.
പൊതു പ്രവർത്തകൻ പ്രസാദ് ഫിലിപ്പിന്റെ നേതൃത്യത്തിൽ ഇമിഗ്രേഷൻ മിനിസ്റ്റർക്ക് മലയാളി സമൂഹം ഓൺലൈൻ വഴി കൂട്ട പരാതി നൽകുകയായിരുന്നു. പോസ്റ്റ് സോഷ്യ ൽ മീഡിയായിൽ ഇട്ട് ഒരു മണിക്കൂറിനകം ആയിരത്തി അഞ്ഞൂറിൽപരം ആളുകൾ ഒപ്പുവച്ചിരുന്നു.
കൂട്ടായി നടത്തിയ ഈ പരിശ്രമം വഴി കുടുംബത്തെ ഒന്നാകെ പറഞ്ഞു വിടാനുള്ള തീരുമാനം പുന:പരിശോധിക്കുകയും മേരിയുടെ കുടുംബത്തിന് പെർമനന്റ് റസിഡൻസി നൽകുകയും ചെയ്തു. നേരത്തെ കുടിയേറ്റ മന്ത്രാലയം വിസ നിഷേധിച്ച വാർത്ത ചാനലുകൾ വളരെ സജീവമായി ചർച്ച ചെയ്തിരുന്നു. ഗവൺമെന്റ് എടുത്ത തീരുമാനം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ തീരുമാനം പുന:പരിശോധിക്കുകയും അവർക്ക് പെർമനന്റ് റസിഡൻസി നൽകുകയും ചെയ്തു.