യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. ഒരു വശത്ത് അമേരിക്കയും മറുവശത്ത് ഉത്തരകൊറിയയും. വലിപ്പത്തിലും ശേഷിയിലും എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെ. അണ്വായുധം പ്രയോഗിക്കുമെന്നാണ് ഇത്തിരിക്കുഞ്ഞനായ ഉത്തരകൊറിയയുടെ ഭീഷണി. പ്രകോപനങ്ങളുമായി ഇടയ്ക്കിടെ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയെ പേടിപ്പിക്കാൻ പക്ഷേ അമേരിക്ക ശ്രമിക്കാത്തതെന്ത്? ഡൊണൾഡ് ട്രംപിന് കിങ് ജോങ് ഉന്നിനെ പേടിയാണോ? പിന്തിരിഞ്ഞു നിൽക്കാൻ അമേരിക്കയ്ക്ക് ഒന്നല്ല, രണ്ടര കോടി കാരണങ്ങൾ ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.
∙ ഉന്നിന്റെ ബലം
ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങിന്റെ ബലം ഉത്തരകൊറിയയല്ല, ദക്ഷിണ കൊറിയയാണ്. അതെ, ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക എന്തു സൈനിക നടപടിയെടുത്താലും ദുരിതം അനുഭവിക്കേണ്ടി വരിക ദക്ഷിണകൊറിയ കൂടിയാണ്. അമേരിക്കയെ തകർക്കാൻ ഉൻ ആയുധങ്ങളുടെ വൻശേഖരം ദക്ഷിണകൊറിയയുടെ മേലാകും വർഷിക്കുക. അമേരിക്കയുടെ സഖ്യരാജ്യമാണ് ദക്ഷിണകൊറിയ. ഫലത്തിൽ ദക്ഷിണകൊറിയയെ തകർക്കുന്നതിനൊന്നും അമേരിക്ക ഒരുങ്ങില്ലെന്ന ലളിതയുക്തിയിലാണ് കിങ് ജോങ് ഉൻ വീര്യമെല്ലാം കാണിക്കുന്നത്. ഇരുകൊറിയകൾക്കും ഇടയിൽ സൈനികരഹിത മേഖലയുണ്ട്. ഇവിടെ യുഎസ് വൈസ് പ്രസിഡന്റ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
ഏഴു പതിറ്റാണ്ടായി സൈനികരഹിത മേഖലയാണിത്. എന്നാൽ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഇതിനോടു ചേർന്നുള്ള പ്രദേശത്ത് വൻ ആയുധശേഖരമാണ് ഉത്തരകൊറിയ സൂക്ഷിച്ചിട്ടുള്ളത്. അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉത്തരകൊറിയ ആദ്യം തീ കൊടുക്കുക, ഇവിടെയുള്ള വെടിമരുന്നിനാകും. വിവരണാതീത നാശമാകും ദക്ഷിണകൊറിയയ്ക്ക് സംഭവിക്കുക. ഈ സാധ്യതയാണ് ഉന്നിനെതിരെ പെട്ടെന്നു തീരുമാനമെടുക്കാൻ അമേരിക്കയെ പുറകോട്ടു വലിക്കുന്നതെന്നു മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കാൾ ബേക്കർ പറയുന്നു.