ഉത്തരകൊറിയക്കുനേരെ ആദ്യം അണ്വായുധം പ്രയോഗിച്ചാല്‍ പോലും അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ചെറുതല്ലാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ സാധ്യതകളും കണക്കിലെടുക്കുന്നുണ്ടെന്ന് അമേരിക്ക പറയുമ്പോഴും ഉത്തരകൊറിയക്ക് നേരെ ആദ്യം ആക്രമണം നടത്താനുള്ള സാധ്യത ഏറെയാണെന്ന് കരുതുന്നവരും ഏറെയാണ്. അത്തരമൊരു ആക്രമണം അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായാല്‍ പോലും തിരിച്ചടിക്കാനുള്ള ശേഷി ഉത്തരകൊറിയക്കും കിം ജോങ് ഉന്നിനുമുണ്ടെന്നാണ് മുന്‍ സിഐഎക്കാരനായ ബ്രൂസ് ക്ലിഞ്ചറുടെ അഭിപ്രായം.
ക്ലിഞ്ചറുടേതിന് സമാനമായ അഭിപ്രായമുള്ളവര്‍ നിരവധിയാണ്. ഒരു സൈനികനെ പോലും നീക്കാതെ ദക്ഷിണകൊറിയയേയും സിയോളിനേയും അമ്പേ തകര്‍ക്കുന്ന ആക്രമണം ആവിഷ്‌ക്കരിക്കാന്‍ ഉത്തരകൊറിയക്കാകുമെന്ന് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഞ്ചര്‍ ഓര്‍മിപ്പിക്കുന്നു. അങ്ങനെയൊന്നുണ്ടായാല്‍ വിനാശകരമായ രണ്ടാം കൊറിയന്‍ യുദ്ധത്തിലാകും അവസാനിക്കുക.
ദക്ഷിണകൊറിയയെ തകര്‍ക്കാന്‍ ഉത്തരകൊറിയ പ്രധാനമായും ജൈവായുധങ്ങളാകും ഉപയോഗിക്കുകയെന്നാണ് 2012ല്‍ പുറത്തിറങ്ങിയ ദ ഇംപോസിബിള്‍ സ്റ്റേറ്റ് എന്ന ഉത്തരകൊറിയയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവ് വിക്ടര്‍ ചാ പ്രവചിക്കുന്നുണ്ട്. ജൈവായുധങ്ങള്‍ ഘടിപ്പിച്ച അറുന്നൂറോളം സ്‌കഡ് മിസൈലുകളാകും ദക്ഷിണകൊറിയയിലേക്ക് പറന്നിറങ്ങുക. വിമാനത്താവളങ്ങള്‍, പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയാകും ലക്ഷ്യം വെക്കുക. രക്ഷപ്പെടാനുള്ള സാധ്യതയെ പോലും ഇല്ലാതാക്കുകയാണ് ഇത്തരം നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിക്ടര്‍ ചാ പറയുന്നു.
ഉത്തരകൊറിയയുടെ മധ്യദൂര മിസൈലുകള്‍ ഉപയോഗിച്ച് അമേരിക്കയുടേയും ജപ്പാന്റേയും സൈനിക താവളങ്ങള്‍ക്ക് നേരെയും ആക്രമണം നടക്കാന്‍ സാധ്യതയുണ്ട്. അഞ്ച് വിമാനവാഹിനി കപ്പലുകളുടെ പിന്തുണയില്‍ അമേരിക്കയുടെ അടക്കം പത്തോളം വ്യോമസേനാ വിങ്ങുകളായിരിക്കും ഉത്തരകൊറിയയെ ആക്രമിക്കുക. ഓരോ വിങ്ങുകളിലും പത്ത് വീതം യുദ്ധവിമാനങ്ങളുണ്ടാകുമെന്നും വിക്ടര്‍ ചാ പറയുന്നു. ഒരിക്കലും മാപ്പര്‍ഹിക്കാത്ത യുദ്ധ സാഹചര്യങ്ങളാകും കൊറിയന്‍ യുദ്ധം സംഭവിച്ചാൽ സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ ഉത്തരകൊറിയ ആക്രമണങ്ങള്‍ നടത്തുമെങ്കിലും പിന്നീട് അമേരിക്കയ്ക്കും ദക്ഷിണകൊറിയക്കുമായിരിക്കും യുദ്ധത്തില്‍ മേല്‍ക്കൈ ലഭിക്കുകയെന്നും വിദഗ്ധര്‍ കരുതുന്നു. എങ്കിലും പത്ത് ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനും പതിനായിരം കോടി ഡോളറിലേറെ നാശനഷ്ടവും കണക്കാക്കുന്ന കൊറിയന്‍ യുദ്ധം ഒഴിവാക്കാനുള്ള സാധ്യതകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും യുദ്ധകാര്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.