പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയത് 439 യാത്രക്കാർക്ക്. പ്രതിഫലമായി വിമാനക്കമ്പനി പൈലറ്റിനു നൽകിയത് മൂന്നു കോടി രൂപ. കഴിഞ്ഞ ഒക്ടോബർ 11 ഉച്ചയ്ക്ക് 12.4നായിരുന്നു ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ സംഭവം നടന്നത്. എയർബസ് എ320 എന്ന വിമാനത്തിന്റെ പൈലറ്റ് ഹീ ഷാവോയാണ് രാജ്യമെങ്ങും ഹീറോ ആയി മാറിയിരിക്കുന്നത്.
ഹീ ഷാവോ തന്റെ വിമാനവുമായി പറന്നുയരാനൊരുങ്ങവെ അപ്രതീക്ഷിതമായി റൺവേയിലേയ്ക്ക് കടന്നു കയറിയ എയർബസ് എ330 വിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. എന്നാൽ തൊട്ടടുത്തെത്തിയ വിമാനം വളരെ പെട്ടെന്ന് വേഗതകൂട്ടി പറന്നുയർന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസിന്റേതായിരുന്നു ഇരുവിമാനങ്ങളും.
ചൈനീസ് വ്യോമയാന വിഭാഗം അധികൃതർ സംഭവത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തയാറാക്കിയ വിഡിയോ ദൃശ്യം പുറത്തുവിട്ടു. വിഡിയോയിൽ കാണുന്നപ്രകാരം എയർബസ് എ330 വിമാനം റൺവേയിലേയ്ക്ക് ഒരടി കടന്നു കയറിയപ്പോഴേയ്ക്ക് പൈലറ്റ് ഇത് കണ്ട് വേഗം കൂട്ടിയത് വ്യക്തമാണ്. തൽസമയം 240 കിലോമീറ്റർ വേഗത്തിലായിരുന്നു എയർബസ് എ320 വിമാനം. എതിർ ദിശയിൽ വിമാനം കണ്ടതും വേഗം വീണ്ടും ഉയർത്തി പെട്ടെന്ന് പറന്നുയരുകയായിരുന്നു. എന്തായാലും കഷ്ടിച്ചാണ് വൻ ദുരന്തമൊഴിവായതെന്ന് വിഡിയോയിൽ വ്യക്തമാണ്.
ട്രാഫിക് നിയന്ത്രണസംവിധാനത്തിലുണ്ടായ തകരാറാണ് വൻ ദുരന്തമുണ്ടാകാമായിരുന്ന സാഹചര്യം സൃഷ്ടിച്ചതെന്നാണ് ചൈനീസ് വ്യോമയാന അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായത്. റൺവേയിൽ കടന്നു കയറിയ വിമാനത്തിലേയ്ക്ക് വിവരങ്ങൾ കൈമാറാനായില്ലെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ട്രാഫിക് നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന രണ്ടു പേരുടെ ലൈസൻസ് അധികൃതർ റദ്ദാക്കുകയും 13 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി ഈസ്റ്റേൺ ചൈന എയർ കണ്ട്രോൾ ബ്യൂറോ അറിയിച്ചു.
ചൈനയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സംഭവത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. 1977ൽ ടെനെറിഫ് വിമാനത്താവളത്തിൽ രണ്ട് ബോയിങ് 747 വിമാനങ്ങൾ കൂട്ടിയിടിച്ച് 583 പേർ കൊല്ലപ്പെട്ട സംഭവത്തോടാണ് ഈ സംഭവത്തെ ചൈനീസ് മാധ്യമങ്ങൾ താരതമ്യം ചെയ്തത്.