ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചാനൽ ചർച്ചക്കിടെയാണ് രസകരമായ സംഭവങ്ങളുടെ അരങ്ങേറ്റം. എന്തൊക്കെ പ്രകോപനങ്ങളും അപ്രതീക്ഷിത നീക്കങ്ങളുമുണ്ടായാലും മനസ്സാന്നിധ്യം കൈവിടാതെ പ്രോഗ്രാം മുഴുമിപ്പിക്കുക എന്നത് ഏതൊരു അവതാരകനെ സംബന്ധിച്ചും വെല്ലുവിളിതന്നെയാണ്. അതുപോലെ ഒരു വെല്ലുവിളി ഭംഗിയായി അതിജീവിച്ചുകൊണ്ടാണ് അലാസ്റ്റെയര്‍ സ്റ്റെവാര്‍ട്ട് എന്ന അവതാരകൻ പ്രേഷകരുടെ കൈയടി നേടിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവി ചാനലിലായിരുന്നു സംഭവം. പാൽ കുട്ടികളിലുണ്ടാക്കുന്ന അലർജി എന്ന വിഷയത്തെ സംബന്ധിച്ച ചർച്ചയ്ക്കായി അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളുമായി തത്സമയ ചർച്ചയ്ക്കെത്തിയതാണ് ലൂസി റോങ്ക എന്ന അമ്മ. അവരുടെ മകൻ അഞ്ചുവയസ്സുകാരനായ ജോർജ്ജിന് പാലിന്റെ ഉപയോഗം മൂലം ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ അവതാരകനും ലൂസിയും ചർച്ച ചെയ്യുന്ന വേളയിലാണ് ലൂസിയുടെ ഇളയമകൾ ഐറിസ് സ്റ്റുഡിയോ ഫ്ലോറിൽ കുസൃതികാട്ടിയത്.
ആദ്യമൊക്കെ സ്റ്റുഡിയോയ്ക്കുള്ളിൽ ഓടി നടന്ന കക്ഷി ചർച്ച പുരോഗമിയ്ക്കുംതോറും കൂടുതൽ കുറുമ്പിയായി. അവതാരകൻ ജോർജിനോട് അവന്റെ അനുഭവം പങ്കുവെയ്ക്കാൻ ആവശ്യപ്പെടുന്ന അവസരത്തിൽ ഐറിസിന്റെ കുസൃതി ഒരുപടികൂടി കടന്നു. അവൾ അവതാരകന്റെ മേശയിൽ ചാടിക്കയറി അതിനു മുകളിലിരിക്കുന്ന പേപ്പറുകൾ വലിച്ചെടുക്കാനാരംഭിച്ചു. അമ്പരന്നുപോയ അവതാരകൻ പക്ഷേ പ്രതികരിച്ചത് ശാന്തനായാണ്.
ജോർജ്, പാൽ നിനക്ക് അലർജിയുണ്ടാക്കിയതുകൊണ്ട് നീ അതിനെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ മേശപ്പുറത്തിരിക്കുന്ന കക്ഷിക്കെങ്ങനെ പാൽ ഇഷ്ടമാണോ? എന്ന് തമാശകലർത്തി ചോദിച്ചുകൊണ്ട് എല്ലാവർക്കും ചിരിക്കാനുള്ള വകനൽകിയാണ് അവതാരകൻ പരിപാടി അവസാനിപ്പിച്ചത്. സ്റ്റുഡിയോ ഫ്ലോറിൽ കുട്ടി കുസൃതികാട്ടിയതിന് ക്ഷോഭിക്കാതെ പ്രോഗ്രാം രസകരമായി അവസാനിപ്പിച്ചതിൽ നന്ദിയുണ്ടെന്ന് ലൂസി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചാനലധികൃതരെ അറിയിച്ചു.