ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം മലേഷ്യയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തര കൊറിയക്കാരനെ അറസ്റ്റ് ചെയ്തു. രണ്ടു വനിതകളുൾപ്പെടെ മൂന്നുപേർ നേരത്തേ പിടിയിലായിരുന്നെങ്കിലും ഉത്തര കൊറിയയിൽ നിന്നുള്ള ഒരാൾ കേസിൽ അറസ്റ്റിലാകുന്നത് ആദ്യം. മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയും മലേഷ്യയും തമ്മിൽ തർക്കം നിലനിൽക്കേയാണു റി ജോങ് ചോളി(46)ന്റെ അറസ്റ്റ്.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞുവിട്ട വാടകക്കൊലയാളികളെന്നു സംശയിക്കുന്ന രണ്ടു സ്ത്രീകൾ ക്വാലലംപൂർ വിമാനത്താവളത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണു കിം ജോങ് നാമി(46)ന്റെ മുഖത്തു വിഷദ്രാവകം സ്പ്രേ ചെയ്തു കൊല നടത്തിയത്. അടുത്ത ബന്ധുക്കളുടെ ഡിഎൻഎ മാതൃക ഹാജരാക്കിയാൽ മാത്രമേ കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയയ്ക്കു കൈമാറുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു മലേഷ്യ.
ബുധനാഴ്ച മൃതദേഹ പരിശോധന കഴിഞ്ഞെങ്കിലും മരണകാരണത്തെക്കുറിച്ചു വ്യക്തത ലഭിക്കാതിരുന്നതിനാൽ വെള്ളിയാഴ്ച രാത്രി വീണ്ടും പരിശോധന നടത്തിയത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അനുവാദമോ സാന്നിധ്യമോ ഇല്ലാതെ നടത്തിയ മൃതദേഹ പരിശോധനയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്നു മലേഷ്യയിലെ ഉത്തര കൊറിയൻ അംബാസഡർ കാങ് ചോൾ വ്യക്തമാക്കിക്കഴിഞ്ഞു.