ഉത്തരകൊറിയക്കെതിരെയും ഇറാനെതിരെയും ഡൊണാൾഡ് ട്രംപ് നടത്തിയ ‘മീഡിയ വാർ’ ഏറെ കുറെ പരാജയപ്പെട്ടുവെന്നാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്. ട്രംപിന്റെ പ്രസ്‌വാനകളോടൊന്നും നാറ്റോ അംഗങ്ങൾ പോലും കാര്യമായി പ്രതികരിച്ചില്ല. ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് ട്രംപ് പറയുമ്പോഴും ജപ്പാനോ ദക്ഷിണകൊറിയയോ ശക്തമായ ഒരു പിന്തുണ അമേരിക്കയ്ക്ക് നല്‍കുന്നില്ല. ഉത്തരകൊറിയയുടെ അയൽ രാജ്യങ്ങളായ റഷ്യ, ചൈന ഒരിക്കലും അമേരിക്കയെ സഹായിക്കാൻ രംഗത്തിറങ്ങില്ലെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
യുഎന്‍ പൊതുസഭയില്‍ ഉത്തരകൊറിയ മുഖ്യ ചര്‍ച്ചയായി. വഴങ്ങലിന്‍റെ പാതയിലല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരകൊറിയന്‍ പ്രതിനിധിയുടെ വാക്കുകള്‍. മാത്രമല്ല ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്ക് യുദ്ധം സര്‍വ സീമകളും ലംഘിച്ചു. റോക്കറ്റ് മനുഷ്യന്‍, കിം ജോങ് ഉന്നിന് യുഎന്‍ വേദിയില്‍ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഇരട്ടപ്പേര്. റോക്കറ്റ് മനുഷ്യന്‍ സ്വന്തം നാശത്തിനുളള വഴി തേടുകയാടണെന്നായിരുന്നു കിമ്മിനെ ലക്ഷ്യമിട്ട് ട്രംപ് പറഞ്ഞത്. ഉത്തരകൊറിയന്‍ ഭരണകൂടത്തെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ഉൗന്നി പറഞ്ഞു. അമേരിക്കയ്ക്ക് ശക്തിയും ക്ഷമയുമുണ്ട്, പക്ഷേ അമേരിക്കയെയോ സഖ്യരാജ്യങ്ങളെയോ ഭീഷണിപ്പെടുത്തിയാല്‍ സര്‍വനാശമായിരിക്കും ഫലമെന്നും ലോകരാജ്യങ്ങളെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
എന്നല്‍ ട്രംപിന്‍റെ വെല്ലുവിളിക്ക് അതേഭാഷയിലായിരുന്നു ഉത്തരകൊറിയയുടെ മറുപടി. തങ്ങളുടെ പ്രിയനേതാവിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് പരിഹസിച്ച അമേരിക്കന്‍ നിലപാട് ആത്മഹത്യാപരമാണന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹൊ പൊതുസഭയില്‍ തുറന്നടിച്ചു. ഞങ്ങളുടെ റോക്കറ്റിന്റെ ശക്തി അമേരിക്ക അറിയുമെന്ന് റി പറഞ്ഞു. ആണവപരീക്ഷണം സ്വയരക്ഷക്കാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു
തൊട്ടുപിന്നാലെയത്തി ട്രംപിന്‍റെ ട്വീറ്റ്. കുഞ്ഞന്‍ റോക്കറ്റ് മനുഷ്യന്‍റെ വാക്കുകളാണ് ഈ ഏറ്റു പറയുന്നതെങ്കില്‍ ഇത് അധികമുണ്ടാവില്ല. പതിവിന് വിപരീതമായി കിം നേരിട്ട് പ്രസ്താവനയിലൂടെ ട്രംപിന് മറുപടി നല്‍കി. അതിൽ അമേരിക്കന്‍ പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത് തലയ്ക്ക് വെളിവില്ലാത്ത കിളവന്‍ എന്നും. യുഎന്നിലെ വാക് പോരിന് പിന്നാലെ അമേരിക്കന്‍ വ്യോമസേനയുടെ ബി വണ്‍ ബി ബോംബര്‍ വിമാനങ്ങളും എഫ് 15 സി ഫൈറ്ററുകളും കൊറിയന്‍ അതിര്‍ത്തിക്കുമേലെ പറന്നു.
ഈ നൂറ്റാണ്ടില്‍ ഇതാദ്യമായാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഉത്തരകൊറിയയോടു ഇത്ര ചേര്‍ന്ന് പറക്കുന്നത്. സൈനികനടപടി എന്ന സാധ്യത പ്യോങ്യാങിനെ ഒാര്‍മിപ്പിക്കുകയാണ് ഉദ്ദേശമെന്ന് പെന്‍റഗണ്‍ വിശദീകരിച്ചു. യുദ്ധകാഹളം മുഴക്കിയുള്ള ബഹുജന റാലിയിലൂടെയായിരുന്നു പ്യോങ്യാങ്ങിന്‍റെ മറുപടി. 'സാമ്രാജ്യത്വവാദി ട്രംപിനെ ഇല്ലാതാക്കും' 'അമേരിക്കയുടെ ശവക്കുഴി തോണ്ടും' തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയില്‍ അണിനിരന്നു. ജനങ്ങളെയാകെ അണിനിരത്തി കിം ഭരണകൂടം അമേരിക്കയെ വെല്ലുവിളിക്കുന്നതാണ് കിങ് സങ് സ്ക്വയറില്‍ കണ്ടത്.
പക്ഷേ ഇത്രയൊക്കെ ആയെങ്കിലും സൈനിക നടപടി എന്നതിന് അമേരിക്ക ഇപ്പോഴും സന്നദ്ധമായിട്ടല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ വാക്കുകള്‍. പ്രശ്നപരിഹാരത്തിന് നയതന്ത്രമാര്‍ഗം തേടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ശബ്ദമുയര്‍ത്തി കിം ജോങ് ഉന്നിനെ പോലൊരാളെ വിരട്ടി നിരത്താമെന്ന് കരുതുന്ന ട്രംപ് മൂഡ സ്വര്‍ഗത്തിലാണെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു. അധികാരത്തിലേറിയതു മുതല്‍ കിം മിസൈല്‍ പരീക്ഷണത്തിലാണ്. ഒറ്റ ലക്ഷ്യമെയുള്ളൂ. അമേരിക്കയുടെ ശ്രദ്ധ പിടിച്ചു പറ്റണം. ചര്‍ച്ചയിലൂടെ ഉപരോധങ്ങള്‍ക്ക് അയവ് വരുത്തണം. അതില്‍ ഒരു പരിധി വരെ കിം വിജയിച്ചു.
മുന്‍പ് മധ്യവര്‍ത്തികളായിരുന്ന ചൈനയും ദക്ഷിണകൊറിയയും ഇപ്പോള്‍ ചിത്രത്തിലില്ല. കിം, ട്രംപ് പോരാട്ടം നേര്‍ക്കു നേരാണ്. വിവേകമില്ലാത്ത ഉത്തരകൊറിയന്‍ ഭരണാധികാരിയെ പക്വമായ സമീപനിത്തിലൂടെയേ വരുതിക്ക് വരുത്താനാവൂ എന്ന് രാജ്യന്തര നിരീക്ഷകര്‍ കരുതുന്നു. ഘട്ടംഘട്ടമായുള്ള നീക്കങ്ങളിലൂടെ മാത്രമേ അത് സാധ്യമാകൂ. ഭീഷണികളുടെ ശക്തി കുറയ്ക്കക എന്നതാണ് മുഖ്യം. പ്രകോപനപരമായ പ്രസംഗം ട്രംപ് അവസാനിപ്പിക്കണം. ദക്ഷിണകൊറിയയും ജപ്പാനും അമേരിക്കയും മിസൈല്‍ പ്രതിരോധമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണം. ആണവപരീക്ഷണത്തിന് ഒരു തരത്തിലുള്ള സഹായവും ഉത്തരകൊറിയക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇറാനുമേല്‍ പ്രയോഗിച്ചതുപോലെ ആണവപദ്ധതികളെ തകര്‍ക്കുന്ന സൈബര്‍ ആക്രമണം നടത്തണം.
ഇതിനെക്കാളെല്ലാം ഉത്തരകൊറിയ ഭയക്കുന്ന മറ്റൊന്നുണ്ട്. അവരുടെ സംസ്കാരത്തെയും ആശയങ്ങളെയും വിഷലിപ്തമാക്കാനുള്ള സാധ്യത. വര്‍ഷങ്ങളായി അടിമത്തത്തില്‍ ജീവിക്കുന്ന ജനതയെ മാനസികമായി അതിന് വിരുദ്ധരാക്കുക. വിദേശമാധ്യമങ്ങളടക്കം രഹസ്യമാര്‍ഗങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുക എന്ന തന്ത്രവും കാലക്രമത്തില്‍ ഫലം കണ്ടേക്കാം. യുഎന്നിലെ വോട്ടവകാശം ഇല്ലാതാക്കുക എന്നതിലൂടെ ആ രാജ്യത്തെ പൂര്‍ണമായും ഒറ്റപ്പെടുത്താനാവും. കാരണം ഉത്തരകൊറിയന്‍ ഭരണകൂടത്തെ ഒരു സര്‍ക്കാരെന്ന നിലയിൽ വിലയിരുത്തേണ്ടതില്ല. എന്ത് ക്രൂരതയും ചെയാന്‍ മടിയില്ലാത്ത ക്രിമനലുകളുടെ കൂട്ടമാണിത്.
പ്യോങ്യാങ്ങിനെ കൈകാര്യം ചെയേണ്ടതെങ്ങനെയെന്ന് അറിയാതെ അന്തം വിട്ട് നിൽക്കുകയാണ് ചൈന. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനായി കാക്കുകയാണ് ഷി ചിങ് പിങ്. ആയിക്കോട്ടെ പക്ഷെ 2003ല്‍ ചെയ്തതുപോലെ സാങ്കേതിക തകരാറുകള്‍ പറഞ്ഞ് ഉത്തരകൊറിയക്കുള്ള എണ്ണ വിതരണം താല്‍ക്കാലികമായി നിരത്തിവയ്ക്കാന്‍ ബെയ്ജിങ്ങിനാവും. അത് പ്യോങ്യാങ്ങിനെ തെല്ലൊന്ന് മര്യാദപഠിപ്പിക്കും. ഇങ്ങനെ നിരവധി സാധ്യതകള്‍ മുന്നില്‍ നിൽക്കുമ്പോള്‍ വിവേകമില്ലാത്ത ഒരു ഭരണകൂടവുമായി യുദ്ധമെന്ന ട്രംപിന്‍റെ വാക്കുകള്‍ അബദ്ധമെന്നേ ലോകം വിലയിരുത്തൂ.
ഇറാനോടുള്ള ട്രംപിന്‍റെ വിരോധം മുന്നേയുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ സാധിച്ചെടുത്ത ആണവകരാര്‍ പൊളിക്കുകയെന്ന ഉദ്ദേശം അദ്ദേഹം യുഎന്‍ പ്രസംഗത്തിലും മറച്ചുവച്ചില്ല. 'റഗ് നേഷന്‍' എന്ന വിളിക്കു പുറകേ ഇറാന്‍ ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഇറാന്‍ പൗരന്‍മാര്‍ക്ക് അമേരിക്ക യാത്രാവിലക്കേര്‍പ്പെടുത്തി.
2015 ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കാമെന്ന വ്യക്തമായ സൂചനയാണ് പ്രസിഡന്റ് നല്‍കിയത്. എന്നാല്‍ കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ട്രംപിനെ എതിര്‍ത്തു. കരാറില്‍ നിന്ന് പിന്‍മാറുമെന്ന സൂചന അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. കരാറിനെ മാനിക്കാത്തത് നിരുത്തരവാദപരവും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുറന്നു പറഞ്ഞു. കരാറില്‍ ഉറച്ചു നിൽക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.
ട്രംപിന്റെ പ്രസംഗം ഇറാനോടുള്ള ലോക രാജ്യങ്ങളുടെ അനുഭാവം വര്‍ധിപ്പിച്ചതേയുള്ളു. ഓസ്ട്രിയ, െഡന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാനില്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുകയാണ്. ട്രംപ് പ്രസംഗിച്ച അതേ വേദിയില്‍ തന്നെ കരാറിന് അനുകൂലമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ സംസാരിച്ചു.
ട്രംപിന്റെ നീക്കം അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് ഒന്നുകൂടി ഇടിവുതട്ടിയിരിക്കുന്നു. രണ്ടായിരത്തി പതിനഞ്ചില്‍ ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനും അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ചേര്‍ന്ന് ഒപ്പിട്ട കരാറില്‍ യൂറോപ്യന്‍ യൂണിയനും പങ്കു ചേര്‍ന്നു. കരാറിന്റെ ചുരുക്കം ഇങ്ങനെ. നിലവിലുള്ള ആണവ ശേഷിയുടെ മൂന്നിലൊന്ന് ഇറാന്‍ വെട്ടിക്കുറയ്ക്കും. പകരം പതിമൂന്ന് കൊല്ലമായി ലോകത്തെ വന്‍ശക്തികള്‍ ഇറാനെതിരെ തീര്‍ത്ത കടുത്ത ഉപരോധം പടിപടിയായി നീക്കം ചെയ്യും. കരാറില്‍ ഉറച്ചുനിന്ന ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ കുറച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ വൈറ്റ് ഹൗസിലെ പുതിയ ഭരണകൂടത്തിന് വിശ്വാസമായില്ല. യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ മുന്‍പേ പറഞ്ഞുവച്ചു, ഇറാന്‍ ആണവകരാര്‍ പരാജയമാണ്. ഇറാനുയര്‍ത്തുന്ന ഭീഷണികളെ ഒബാമ ഭരണകൂടം അവഗണിച്ചെന്നായിരുന്നു ടില്ലേഴ്സന്‍റെ കുറ്റപ്പെടുത്തല്‍.
ട്രംപിന്‍റെ പ്രേകോപനം ഇറാനെയും മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. സ്വയം പ്രതിരോധമെന്ന വാദം അവര്‍ക്കുയര്‍ത്താം. മുമ്പത്തെതിനെക്കാള്‍ കരുത്തരാണ് ഇറാന്‍. അമേരിക്കയുടേതിനേക്കാള്‍ അതീവപ്രഹര ശേഷിയുള്ള ബോംബ് കൈവശമുണ്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ ഹാമിര്‍ അലി ഹാജിസാദേ പറഞ്ഞിരുന്നു.
ഏറെക്കാലം ലോകത്തെ മുള്‍മുനയില്‍ നിരത്തിയ രാജ്യത്തെ ഏറെ പ്രയാസപ്പെട്ടാണ് സമാധാനപാതയില്‍ നയിച്ചത്. ഉറ്റ ചങ്ങാതി ഇസ്രയേലിനെ പ്രീതിപ്പെടുത്താനാണെങ്കിലും അതിനെ പൊളിക്കുന്ന ട്രംപിന്‍റെ നീക്കം ലോകത്തോടുള്ള വഞ്ചനയാണ്.