വൻശക്തികൾ ഉൾപ്പെടെയുള്ള നൂറോളം ലോകരാജ്യങ്ങളിൽ വൻ സൈബർ ആക്രമണം. ഇതേത്തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, അർജന്റീന, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍, ബ്രിട്ടനിലെ ആശുപത്രികള്‍ എന്നിവയടക്കം നൂറിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. ബ്രിട്ടനു പുറമെ റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് ഏറെയും തകരാറിലായിട്ടുള്ളത്. ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണു വിവരം. ബ്രിട്ടനിലെ വലിയ ആശുപത്രി ശൃംഖല എൻഎച്ച്എസിനെ സൈബർ ആക്രമണം നിശ്ചലമാക്കിയെന്ന വാർത്തയ്ക്കു പിന്നാലെയാണ് ലോകമാകെ കൂട്ടത്തോടെ സൈബർ ആക്രമണമുണ്ടായത്.
കംപ്യൂട്ടർ ഫയലുകൾ തിരികെ ലഭിക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവയർ (Ransomware) ആക്രമണമാണ് നടന്നിരിക്കുന്നത്. 19,000 മുതൽ 38,000 രൂപ വരെയാണ് അക്രമികൾ ചോദിക്കുന്നത്. ഈ പണം അടച്ചാൽ മാത്രമേ കംപ്യൂട്ടറിൽ പുനഃപ്രവേശനം സാധ്യമാകൂ. ഡിജിറ്റൽ പണമായ ബിറ്റ്കോയിനാണ് മോചനദ്രവ്യമായി നൽകേണ്ടത്. 1,68,000 രൂപയാണ് ഒരു ബിറ്റ്കോയിന്റെ ഇന്നത്തെ മൂല്യം. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഏജന്‍സി അറിയിച്ചു.
ഇമെയിലുകള്‍ വഴിയാണ് വൈറസ് പടര്‍ത്തുന്നത്. ഇമെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവും. വിവരങ്ങള്‍ ലഭ്യമല്ലാതായതോടെ ബ്രിട്ടനിലെ ആശുപത്രികള്‍ രോഗികളെ തിരിച്ചയയ്ക്കുന്ന സ്ഥിതിയാണ്. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,000 കേന്ദ്രങ്ങളിൽ ഹാക്കിങ് നടന്നിട്ടുണ്ടാകുമെന്നാണ് സൈബർ സുരക്ഷാകമ്പനി അവാസ്റ്റ് പറയുന്നത്.
അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചാണ് ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഇതായിരിക്കാം ഹാക്കർമാർ ഉപയോഗിച്ചിരിക്കുക.
അതിവേഗത്തിൽ 'വണ്ണാക്രൈ'
വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റർ 2.0 (WannaCry–WanaCrypt0r 2.0) റാൻസം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതിവേഗം കംപ്യൂട്ടറുകളിലേക്കു പടരുന്നതാണിത്. സുരക്ഷാസംവിധാനം, കംപ്യൂട്ടർ സിസ്റ്റം എന്നിവയുടെ അപ്ഡേറ്റുകളുടെ രൂപത്തിലും ഡൗൺലോഡിങ് ഫയലുകളുടെ ഒപ്പവുമാണ് റാൻസം കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുക. പിന്നീട് ഫയലുകൾ ഉപയോക്താവിനു തുറക്കാനാകില്ല.
മൂന്നുതരത്തിലാണ് വണ്ണാക്രൈ ആക്രമണം. കംപ്യൂട്ടർ മൊത്തം തുറക്കാനാകാത്തവിധം ലോക്ക് ചെയ്യുന്നത്, ലോഗിൻ സമയത്ത് പണമടയ്ക്കാനുള്ള സന്ദേശമയക്കുന്നത്, ക്ലോസ് ചെയ്യാനാകാത്ത പോപ്–അപ് പ്രത്യക്ഷപ്പെട്ട് ഉപയോഗശൂന്യമാക്കുക എന്നിങ്ങനെ. പണം നൽകിയാലും ഫയലുകൾ തിരിച്ചുകിട്ടുമെന്നും ഉറപ്പില്ല. കൂടുതൽ പണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. ബിറ്റ്മിൻ പണമിടപാട് ആയതിനാൽ കുറ്റവാളികളെ കണ്ടെത്തുക പ്രയാസമാണ്.