ഇന്ത്യ – ചൈന അതിർത്തിയിൽ നിൽക്കുന്ന സൈനികൻ സദാസമയവും എതിർരാജ്യത്തിന്റെ തോക്കിൻമുന്നിലാണ്. പലയിടങ്ങളിലും അതിർത്തി സംബന്ധിച്ചു തർക്കങ്ങളുള്ളതിനാൽ ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും വാദിക്കുന്ന പ്രദേശങ്ങൾ ഏറെ. ഇരുഭാഗങ്ങളിൽനിന്നുമുള്ള സൈനികർ തമ്മിൽ ഇവിടെ പ്രശ്നങ്ങൾ പതിവാണ്.
അതിർത്തിയിൽ പ്രതിരോധക്കോട്ട ശക്തമാക്കിയ ഇന്ത്യൻ സൈന്യം, പ്രത്യാക്രമണത്തിനും പൂർണസജ്ജമാണ്. ചൈനയിൽനിന്ന് ആക്രമണമുണ്ടായാൽ, കര – വ്യോമ സംയുക്ത സേന ഇന്ത്യൻ നീക്കത്തിനു ചുക്കാൻ പിടിക്കും. വേണ്ടിവന്നാൽ അതിർത്തി കടന്ന് എതിരാളിയെ ആക്രമിക്കാനുള്ള ഒരുക്കങ്ങളാണു പ്രത്യാക്രമണ രംഗത്ത് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്.
കരസേന: കവചമൊരുക്കി ത്രിശക്തി കോർ:
കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് ആണു ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്നത്. കിഴക്കൻ കമാൻഡിനു കീഴിൽ വടക്കൻ ബംഗാളിലെ സുഖ്ന ആസ്ഥാനമായുള്ള 33 കോർ (സൈനികനാമം – ത്രിശക്തി കോർ) സിക്കിം, അരുണാചൽ പ്രദേശ് എന്നിവയ്ക്കു സംരക്ഷണ കവചമൊരുക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഭൂട്ടാനു സുരക്ഷയൊരുക്കുന്നതും 33 കോറിന്റെ ചുമതലയാണ്. 33 കോറിലെ ആകെ സേനാബലം 60,000. സുഖ്‌നയിൽ വ്യോമസേനാ താവളവും സമീപമുള്ള സേവോക് താവളത്തിൽ സേനാ ഹെലികോപ്റ്റർ സ്ക്വാഡ്രണും സ്ഥിതിചെയ്യുന്നു.
33 കോറിനു കീഴിൽ മൂന്നു സേനാ ഡിവിഷനുകളുണ്ട് – 17 മൗണ്ടൻ ഡിവിഷൻ (ആസ്ഥാനം – ഗാങ്ടോക്), 20 മൗണ്ടൻ ഡിവിഷൻ (ബിന്നാഗുരി, ബംഗാൾ), 27 മൗണ്ടൻ ഡിവിഷൻ (കാലിംപോങ്, ബംഗാൾ). ഓരോ ഡിവിഷനുകൾക്കു കീഴിലും സായുധ ബ്രിഗേഡുകൾ നിലയുറപ്പിച്ചിരിക്കുന്നു. 17 മൗണ്ടൻ ഡിവിഷനു കീഴിലുള്ള മൂവായിരത്തോളം സൈനികരാണു നാഥുലയിൽ അതിർത്തിയിലുടനീളം അണിനിരന്നിട്ടുള്ളത്.
മൂർച്ച കൂട്ടാൻ 17 മൗണ്ടൻ സ്ട്രൈക്കിങ് കോർ:
ലഡാക്ക്, അരുണാചൽ, സിക്കിം എന്നിവിടങ്ങളിലുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്തു 17 മൗണ്ടൻ സ്ട്രൈക്കിങ് കോർ എന്ന പുതിയ സേനാസംഘത്തിനു രൂപം നൽകാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ചൈനീസ് ആക്രമണങ്ങൾക്കു മിന്നൽ പ്രത്യാക്രണം നൽകുകയാണു സ്ട്രൈക്കിങ് കോറിന്റെ പ്രാഥമിക ദൗത്യം. ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈന സേനാബലം വർധിപ്പിക്കുന്ന സാഹചര്യത്തിലാണു 33 കോറിനു പുറമെ മറ്റൊന്നുകൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്.
സ്ട്രൈക്കിങ് കോറിൽ രണ്ടു സായുധസേനാ ഡിവിഷനുകളാണുണ്ടാവുക – ബംഗാളിലെ പാനാഗഡ് ആസ്ഥാനമായുള്ള 59 ഇൻഫൻട്രി ഡിവിഷൻ, പഞ്ചാബിലെ പഠാൻകോട്ട് കേന്ദ്രമായ 72 ഇൻഫൻട്രി ഡിവിഷൻ. പാനാഗഡ് ആസ്ഥാനത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. പഠാൻകോട്ടിലേതു മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം.
സായുധസേനാംഗങ്ങൾക്കു പുറമെ, വ്യോമ പ്രതിരോധം, പാരാ സ്പെഷൽ ഫോഴ്സ് (അതിർത്തി കടന്നുള്ള മിന്നലാക്രമണങ്ങൾക്കു വിദഗ്ധർ), എൻജിനീയർ ബ്രിഗേഡ് എന്നിവയുൾപ്പെടുന്ന 17 മൗണ്ടൻ സ്ട്രൈക്കിങ് കോറിൽ 90,000 സൈനികർ അണിനിരക്കും. അഗ്നി ബാലിസ്റ്റിക് മിസൈലുകൾ, ഫൈറ്റർ വിമാനങ്ങൾ, യുദ്ധ ടാങ്കുകൾ, ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ എന്നിവ കോറിന്റെ ആയുധശേഖരത്തിനു മൂർച്ച നൽകും.
ചൈനീസ് അതിർത്തിയിലെ റോഡ് വികസനത്തിലുള്ള മെല്ലെപ്പോക്ക് ഇന്ത്യയ്ക്കു തലവേദനയാണ്. മറുവശത്ത് അതിർത്തിക്കു സമാന്തരമായി റെയിൽവേ പാത വരെ നിർമിക്കാനുള്ള ഒരുക്കത്തിലാണു ചൈന. യുഎസ് നിർമിത ഭാരംകുറഞ്ഞ ഹവിറ്റ്‌സർ ടാങ്കുകൾ വാങ്ങുന്നതിനുള്ള കരാർ, അതിർത്തിയിൽ ഇന്ത്യയ്ക്കു കരുത്തു പകരും. അധികം ഭാരമില്ലാത്ത ടാങ്ക് വ്യോമമാർഗം ദുർഘട മേഖലകളിലെത്തിക്കാനാവും.
വ്യോമസേന: ആക്രമണത്തിന്റെ ആകാശമാർഗം:
ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും. ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലദേശ് എന്നിവയുമായി ഇന്ത്യ പങ്കിടുന്ന 6300 കിലോമീറ്റർ അതിർത്തിയിലെ വ്യോമമേഖലയുടെ സുരക്ഷാ ചുമതല കിഴക്കൻ കമാൻഡിനു കീഴിലാണ്.
ഗുവാഹത്തി, ബാഗ്ദോഗ്ര, ഛാബുവ, ബാരക്പോർ, ഹാസിമാര, ജോർഹാത്, തേജ്പുർ, കലായ്കുന്ദ, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലെ വ്യോമ താവളങ്ങളിൽനിന്നാവും ഇന്ത്യയുടെ ഫൈറ്റർ വിമാനങ്ങൾ ചൈനയ്ക്കെതിരെ പറന്നുയരുക. താഴെ യുദ്ധം ചെയ്യുന്ന കരസേനയ്ക്കു മുന്നോട്ടുള്ള വഴിയൊരുക്കി എതിരാളിയുടെ സേനാ താവളങ്ങളും ആയുധശേഖരവും തകർക്കുകയാണു വ്യോമസേനയുടെ ലക്ഷ്യങ്ങളിലൊന്ന്.
മിഗ് 21, മിഗ് 27, സുഖോയ് 30 എംകെഐ എന്നിവയുൾപ്പെട്ട ഫൈറ്റർ വിമാനങ്ങളും എംഐ 17, എംഐ 8, ചേതക് എന്നിവയടങ്ങിയ ഹെലിക്കോപ്റ്റർ നിരയും അതിർത്തിയിലെ പ്രത്യാക്രമണങ്ങൾക്കു നേതൃത്വം നൽകും.
നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടി
അതിർത്തിക്കു സമീപമുള്ള വ്യോമസേനാ താവളം മുൻപു സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചയിങ്ങനെ: മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഘടിപ്പിച്ച രണ്ടു വിമാനങ്ങൾ എപ്പോഴും യുദ്ധസജ്ജമായി താവളത്തിൽ നിലയുറപ്പിച്ചിരിക്കുന്നു. അവ പറത്തുന്നതിനു രണ്ടു ഫൈറ്റർ പൈലറ്റുമാരും സദാ തയാറായി ഒരു മുറിയിലിരിക്കുന്നു. മുറിയിലുള്ള അലാം (അപായ ശബ്ദം) അടിച്ചാലുടൻ രണ്ടു മിനിറ്റിനുള്ളിൽ ഇവർ വിമാനത്തിൽ കയറിയിരിക്കണമെന്നാണു ചട്ടം. പത്തിൽ താഴെ മിനിറ്റുകൾക്കുള്ളിൽ ഫൈറ്റർ വിമാനങ്ങൾ അതിർത്തിയിൽ പറന്നെത്തും. യുദ്ധമുഖത്ത് ശത്രുവിനെതിരെ നിമിഷങ്ങൾക്കകം ആദ്യ പ്രത്യാക്രമണം നടത്തുകയാണ് ഇവയുടെ ദൗത്യം.
ശ്വാസംപോലുമില്ലാതെ കാവൽ
നാഥുല ഉൾപ്പെടുന്ന കിഴക്കൻ സിക്കിമിൽ ഉയരം 14,425 അടിയാണെങ്കിൽ വടക്കൻ സിക്കിമിലെ അതിർത്തിയിലേക്കെത്തുമ്പോൾ ഉയരം 18,000 ആകും. ശ്വാസവായുപോലും കിട്ടാത്തിടം! നിതാന്തജാഗ്രതയോടെ രാവും പകലും ഇവിടെ സൈന്യം കാവലിരിക്കുന്നു. വടക്കൻ സിക്കിമിലെ ലാച്ചനിൽനിന്ന് 80 കിലോമീറ്റർ മലമുകളിലേക്കു കയറിയാലെത്തുന്ന അതിർത്തിയിലേക്കുള്ള പാത അതീവ ദുർഘടമാണ്. സൈന്യത്തിന്റെ ഫോർ വീൽ ഡ്രൈവ് ശേഷിയുള്ള ജിപ്സി മാത്രമേ ഇവിടേക്കു പോകൂ.
വേനൽക്കാലത്തുപോലും കൂടിയ താപനില ഇവിടെ പരമാവധി രണ്ടു ഡിഗ്രി മാത്രം. നട്ടുച്ചയ്ക്കും മഞ്ഞുവീഴ്ചയുള്ള സ്ഥലത്ത് ശാരീരിക വെല്ലുവിളികൾ മറികടന്നാണു സൈനികർ സേവനമനുഷ്ഠിക്കുന്നത്. സമതലത്തിൽ ലഭിക്കുന്ന ശ്വാസവായുവിന്റെ നേരിയ അംശം മാത്രമാണ് ഇവിടെയുള്ളത്. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ രാവും പകലും കാവലിരിക്കുന്ന സൈനികർക്ക് ഉശിരനൊരു സല്യൂട്ട് നൽകാതെ വയ്യ! 220 കിലോമീറ്ററാണ് സിക്കിമിലുള്ള ഇന്ത്യ – ചൈന അതിർത്തി. നവംബർ മുതൽ മാർച്ച് വരെ പ്രദേശം അതിശൈത്യത്തിന്റെ പിടിയിലാവും. മൈനസ് 25 ഡിഗ്രി വരെ താപനില താഴേക്കു വീഴും.
ബാബയുണ്ട് കൂടെ
അതിർത്തിയിലെ പ്രതികൂലകാലാവസ്ഥയിൽ മലമുകളിൽ കാവൽനിൽക്കുന്ന സൈനികർക്കു കൂട്ട് പലവിധ വിശ്വാസങ്ങളാണ്. അതിലൊന്നാണു ബാബാ ഹർഭജൻ സിങ് എന്ന അവരുടെ ദൈവം. 1968ൽ നാഥുലയിലെ അതിർത്തിയിൽ മരിച്ച ഹർഭജൻ സിങ് എന്ന സൈനികൻ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് അവരുടെ വിശ്വാസം. ബാബ എന്നാണ് അവർ ഹർഭജനെ വിശേഷിപ്പിക്കുന്നത്. ചൈന ആക്രമിക്കുന്നതിനു മൂന്നു ദിവസം മുൻപ് ഇന്ത്യൻ സൈനികരെ അക്കാര്യം സ്വപ്നത്തിലൂടെ ബാബ അറിയിക്കുമെന്നാണു വിശ്വാസം. നാഥുലയിൽ ബാബയ്ക്കായി ഇന്ത്യൻ സേന ക്ഷേത്രം നിർമിച്ചിട്ടുണ്ട്. അവിടത്തെ പൂജകൾ ചെയ്യുന്നതും സൈനികർ തന്നെ.
അതിർത്തിയിൽ കൂരിരുട്ടത്ത്, കൊടുംതണുപ്പിൽ എതിരാളിയുടെ തോക്കിൻമുന്നിലിരിക്കുന്ന തങ്ങൾക്കു ധൈര്യം പകരുന്നതു ബാബയാണെന്ന് ഇവിടത്തെ സൈനികർ പറയുന്നു. അതിർത്തിയിലൂടെ ബാബ നിരന്തരം നടക്കുന്നുണ്ടത്രേ. ചില ദിവസങ്ങളിൽ ചൈനീസ് സൈനികർ ഇന്ത്യയോടെ പരാതി പറയും; ഇന്നലെ രാത്രി നിങ്ങളുടെ സൈനികൻ ഞങ്ങളുടെ ഭാഗത്തേക്ക് അതിക്രമിച്ചു കയറി. ഇന്ത്യൻ ഭാഗത്തുനിന്നുള്ള മറുപടി ഇങ്ങനെയായിരിക്കും: അതു ഞങ്ങളുടെ ബാബയാണ്!