യുഎസ് ദേശീയ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയ മലയാളി വിദ്യാർഥിനി അനന്യ വിനയ് (12) ക്കെതിരെ സിഎൻഎൻ ചാനൽ അവതാരകയുടെ വംശീയ പരാമർശം.
കഴിഞ്ഞയാഴ്ച വാഷിങ്ടനിൽ നടന്ന പ്രശസ്തമായ സ്ക്രിപ്സ് നാഷനൽ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയ അനന്യയെ അവതാരകരായ അലിസിൻ കാമിറോടയും ക്രിസ് കോമോയും ചേർന്നാണ് അഭിമുഖം നടത്തിയത്. അഭിമുഖത്തിനിടെ കാമിറോടയാണ് അനന്യയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പ്രശസ്തമായ 'covfefe'എന്ന അസംബന്ധപദത്തിന്റെ സ്പെല്ലിങ് ചോദിച്ചത്.
അനന്യ അതിന്റെ നിർവചനവും മൂലഭാഷയും ഏതെന്ന് ചോദിച്ചു. വാക്കിന്റെ സ്പെല്ലിങ് കണ്ടെത്താൻ ആത്മാർഥമായി പരിശ്രമിച്ച പെൺകുട്ടി ഒടുവിൽ 'cofefe'എന്നാണ് സ്പെല്ലിങ് പറഞ്ഞത്.
യഥാർഥ സ്പെല്ലിങ് covfefe എന്നാണെന്നു വ്യക്തമാക്കിയ കാമിറോട, ‘ഇത് അസംബന്ധപദമാണ്. അതുകൊണ്ട് ഇതിന്റെ ഉദ്ഭവം യഥാർഥത്തിൽ സംസ്കൃതം ആണോ എന്നു ഞങ്ങൾക്ക് ഉറപ്പില്ല. സംസ്കൃതമായിരിക്കുമല്ലോ നിങ്ങൾ പതിവായി ഉപയോഗിക്കുന്നത്’ എന്നുകൂടി കൂട്ടിച്ചേർത്തു.
അവതാരകൻ ക്രിസ് കോമോ അനന്യയുടെ നേട്ടത്തെ വാനോളം പുകഴ്ത്തിയെങ്കിലും സംസ്കൃതവുമായി ബന്ധപ്പെടുത്തി കാമിറോട നടത്തിയ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണുയർന്നത്.