പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജൻഡയാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്തുടരുന്നതെന്ന് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാൻ. മോദിയുടെ താൽപര്യങ്ങൾക്ക് നേട്ടമുണ്ടാകുന്ന വിധത്തിലാണ് ഷെരീഫിന്റെ പ്രവർത്തനം. ഇരുവരുടെയും അജൻഡകൾ ഒരുപോലെയാണെന്നും ഇമ്രാൻ പറഞ്ഞു.
ലണ്ടനിൽ നവാസ് ഷെരീഫ് ചികിൽസയ്ക്കായി പോയപ്പോൾ ആശുപത്രിയിൽനിന്നും ആദ്യം വിളിച്ചത് മോദിയെയായിരുന്നു. സ്വന്തം അമ്മയെയോ കുട്ടികളെയോ വിളിക്കാതെയാണ് മോദിയെ അദ്ദേഹം വിളിച്ചതെന്നും ഇമ്രാൻ ആരോപിച്ചു. കഴിഞ്ഞ മേയിൽ ലണ്ടനിൽ ഹൃദയ ശസ്ത്രക്രിയക്ക് നവാസ് ഷെരീഫ് വിധേയനായതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമർശം.
പാക്ക് സർക്കാരും സൈന്യവും തമ്മിൽ ഇടയുന്നതായുള്ള വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകാൻ നിർദേശിച്ചത് ഷെരീഫാണെന്നും ഇമ്രാൻ ആരോപിച്ചു. അഴിമതിക്കാരനായ പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണ്. അഴിമതിക്കാരനെന്നു സംശയിക്കുന്ന ഒരാളെ പാക്ക് പ്രധാനമന്ത്രിയായി അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Advertisement