അരയിൽ ബെൽറ്റ് ബോംബുമായെത്തി പരമാവധി ആളുകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ചന്തയിലെത്തിയ ചാവേറിനെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ ബെൽറ്റ്ബോംബ് പൊട്ടാതിരുന്നതോടെ ഭീകരപ്രവർത്തകയെ തിരിച്ചറിഞ്ഞ ജനം കുപിതരായി ഇവരെ വധിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ സ്വയം പൊട്ടിത്തെറിച്ച് മരിച്ചതോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. നൈജീരിയയിലാണ് സംഭവം. ഇവിടെ ഭീകരാക്രമണം നടത്തുന്ന ബൊക്കൊ ഹറാം ഭീകര സംഘടനയുടെ പ്രവർത്തകരാണ് മരിച്ചത്.
കഴിഞ്ഞ വർഷം മാത്രം ഇവിടെ ബൊക്കോഹറാം പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിൽ 7000 ആളുകൾ മരിച്ചതായാണ് കണക്ക്. അതേ സമയം ബൊക്കൊഹറാമിനെ അവരുടെ ശക്തികേന്ദ്രമായ സാംബിസ വനത്തിൽ നിന്നും തൂത്തെറിഞ്ഞതായി നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. 2014ൽ ഇവർ 200 യുവതികളെ തട്ടിക്കൊണ്ടു പോയതും മതം മാറ്റിയതായി അവകാശപ്പെട്ടതും ലോകശ്രദ്ധയിൽ വന്നിരുന്നു.