മൂന്നു വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ പ്രിയപ്പെട്ടവരുടെ പക്കലേയ്ക്ക് അവര്‍ മടങ്ങിയെത്തി. അവര്‍, ചിബോക്കിലെ 82 പെണ്‍കുട്ടികള്‍. ഏതാനും വാര്‍ത്താ ദിനങ്ങള്‍ക്കപ്പുറം ലോകം മറന്നെങ്കിലും അവരുടെ അമ്മമാരുടെ കണ്ണീരുണങ്ങിയിരുന്നില്ല. അച്ഛന്‍മാരുടെ നെഞ്ചിലെ കനലടങ്ങിയിരുന്നില്ല. ഞങ്ങളുടെ കുട്ടികളെ മടക്കിക്കൊണ്ടു വരൂ എന്ന മുദ്രാവാക്യവുമായി നൈജീരിയന്‍ തെരുവുകളില്‍ അലഞ്ഞു നടന്നു ആ കുടുംബങ്ങള്‍. മൂന്നുവര്‍ഷം ബന്ധുക്കളില്‍ നിന്നകന്ന് തടങ്കലില്‍ കഴിഞ്ഞ പെണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും തളര്‍ന്നാണ് മടങ്ങിയെത്തിയത്. 82 പെണ്‍കുട്ടികള്‍ക്ക് പകരമായി 5 ബോക്കോ ഹറാം ഭീകരരെ മോചിപ്പിക്കേണ്ടി വന്നു സര്‍ക്കാരിന്.
റെഡ് ക്രോസിന്‍റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. 2014 ഏപ്രിലിലാണ് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്കിലെ 270 പെൺകുട്ടികളെ ബോക്കാ ഹറാം തീവ്രവാദികള്‍ തട്ടിയെടുത്തത് 'ബോക്കോ ഹറാം 'എന്നാല്‍ ഇംഗ്ലിഷ് വിദ്യാഭ്യാസം നിഷിദ്ധം എന്നര്‍ഥം. മുസ്ലിം ഭൂരിപക്ഷ മേഖലയായ നൈജീരിയയിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബോര്‍നോയില്‍ വേരുകളുള്ള ബൊക്കൊ ഹറാം 2009 മുതല്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. 2010മുതല്‍ അബൂബക്കര്‍ ശെഖാവു എന്ന കൊടുംഭീകരനാണ് നേതാവ്. വടക്കന്‍ മേഖലയില്‍ പ്രത്യേകരാഷ്ട്രം വേണെമെന്നാണ് ആവശ്യം. പാശ്ചാത്യ പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ള സ്കൂളുകള്‍, ക്രിസ്ത്യന്‍ പള്ളികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവയെയാണ് ഇവര്‍ ആക്രമിക്കുന്നത്.
ഏപ്രില്‍ 14നു ബോര്‍ണോ സംസ്ഥാനത്തെ ചിബോക് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു 270 പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിയെടുത്തു. സ്കൂളിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കുട്ടികളെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സ്കൂളില്‍ പോയ മക്കള്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞ നൂറുകണക്കിന് കുടുംബങ്ങളുടെ വിലാപം ലോകം ഏറ്റെടുത്തു. രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. നൈജീരിയന്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളേറ്റുവാങ്ങി. മോചന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ബോക്കോ പോരാളികള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയെന്ന് ഭീകരര്‍ പ്രഖ്യാപിച്ചു.
എട്ടുവയസ് മുതല്‍ 15 വയസുവരെ പ്രായമുള്ളവരാണ് തട്ടിയെടുക്കപ്പെട്ടത്. 57 പേര്‍ രക്ഷപെട്ടോടി മടങ്ങിയെത്തി. കാട്ടില്‍ അലഞ്ഞു നടന്ന ഒരു പെണ്‍കുട്ടിയെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപെടുത്തി. ബാക്കിയുള്ളവര്‍ക്കായി പലതരം മോചനശ്രമങ്ങള്‍. രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം 21 പേര്‍ മോചിതരായി. പുറത്തെത്തിയ കുട്ടികള്‍ പറഞ്ഞത് സമാനതകളില്ലാത്ത പീഡനത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കഥകള്‍. ഭൂരിഭാഗം പേരും മാനഭംഗത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി. 14 കാരി മടങ്ങിയെത്തിയത് പത്തുമാസം പ്രായമുള്ള കുഞ്ഞുമായി. ഇത്തരത്തില്‍ ചെറുപ്രായത്തില്‍ അമ്മമാരായവര്‍ നിരവധി. നിര്‍ബന്ധിത മതപരിവര്‍ത്തനവും നടന്നു. മതപരിവര്‍ത്തനത്തിന് തയാറാകാത്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒാരോ ദിവസവും എത്ര തവണ മാനഭംഗത്തിനിരയായി എന്ന് പലര്‍ക്കും ഒാര്‍മയില്ല.
മടങ്ങിയെത്തിയ കുട്ടികള്‍ പലപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ടു. ഗര്‍ഭിണികളായെത്തിയ പെണ്‍കുട്ടികളെ മടക്കിയ അയക്കണമെന്ന് ഒരു ഗ്രാമത്തലവന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് പാമ്പിന്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ വഹിക്കുന്നവര്‍ എന്‍റെ ഗ്രാമത്തില്‍ വേണ്ട എന്നായിരുന്നു. ഇത്തവണ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഒരു പെണ്‍കുട്ടി മടങ്ങി വരുന്നില്ലെന്ന് അറിയിച്ചു. ബോക്കോ പോരാളിയായ ഭര്‍ത്താവിനൊപ്പം തുടരാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്. മോചിതരായ പെണ്‍കുട്ടികള്‍ ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് എന്നത് കുടുംബങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. എന്നാല്‍ തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ കുട്ടികളെ കൗണ്‍സിലിങ്ങിനും മറ്റ് പരിശീലനങ്ങള്‍ക്കും ശേഷമെ സമൂഹത്തിലേക്കയക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് നൈജീരിയന്‍ സര്‍ക്കാര്‍. ഇതിലേറെ ആശങ്കപ്പെടുത്തുന്നത് നൂറു കണക്കിന് പെണ്‍കുട്ടികള്‍ ഇപ്പോഴും ബോക്കോ തടവില്‍ കഴിയുന്നു എന്നതാണ്.
കാലം മുമ്പോട്ട് പോകുന്തോറും കുട്ടികളുടെ മോചനം അസാധ്യമാകുമെന്ന ഭീതിയിലാണ് ഇവരുടെ മാതാപിതാക്കള്‍. ചിബോക്കിലെ മാത്രമല്ല സമീപ ഗ്രാമങ്ങളില്‍ നിന്നും തട്ടിയെടുക്കപ്പെട്ട കുട്ടികളുമുണ്ട് ഇക്കൂട്ടത്തില്‍. തീവ്രവാദത്തിന്‍റെ നിസഹായരായ ഇരകളാകുന്ന ലോകത്തെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രതിനിധികളാണ് ചിബോക്കിലെ പെണ്‍കുട്ടികള്‍.