ഉത്തരകൊറിയയെ പേടിപ്പിച്ചിരുത്താന്‍ അമേരിക്കയുടെ മിസൈല്‍ വാഹകശേഷിയുള്ള ഡ്രോണുകള്‍ എത്തുന്നു. അമേരിക്കയുടെ ആവനാഴിയിലെ അത്യാധുനിക ഡ്രോണുകളായ ഗ്രേ ഈഗിളാണ് ഹെല്‍ഫെയര്‍ മിസൈലുകളും വഹിച്ച് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്. ഉത്തരകൊറിയ കഴിഞ്ഞ ആഴ്ച്ചയില്‍ നാല് മിസൈലുകൾ പരീക്ഷണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണിന്റെ മേഖലയിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൈനികശേഷി വര്‍ധിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവമിസൈല്‍ പദ്ധതിക്കെതിരായ മറുപടിയായും യുഎസ് തങ്ങളുടെ പുതിയ നീക്കത്തെ വിശേഷിപ്പിക്കുന്നു. മിസൈലിന്റെ മുനയില്‍ വരെ ആണവായുധം ഘടിപ്പിക്കാനുള്ള ശേഷി തങ്ങള്‍ കൈവരിച്ചെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഇതിന് പുറമേ അമേരിക്ക വരെയെത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനായുള്ള ഗവേഷണവും പുരോഗമിക്കുകയാണ്.
അമേരിക്കയുടെ സഖ്യ രാജ്യങ്ങളായ ജപ്പാന്റെയും ദക്ഷിണകൊറിയയുടേയും സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ നീക്കമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞത്. അമേരിക്കയുടെ പുതിയ ഡ്രോണുകള്‍ മിസൈലുകള്‍ വഹിക്കില്ലെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ മേഖലയില്‍ യുദ്ധസമാന സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നാണ് ഉത്തരകൊറിയന്‍ വിഷയത്തിലെ വിദഗ്ധനായ ജെഫ്രി ലൂയിസിന്റെ മുന്നറിയിപ്പ്.
'ഏത് നിമിഷവും തങ്ങളുടെ നേതാവ് കിം ജോങ് ഉന്നിനെ ശത്രുരാജ്യങ്ങള്‍ വധിക്കുമെന്ന് ഉത്തരകൊറിയ ഭയക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അണ്വായുധങ്ങളുടെ പ്രയോഗം അടക്കമുള്ള വിഷയങ്ങളുടെ തീരുമാനം ആരുടെകയ്യിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. ഇത് ഉത്തരകൊറിയ ആദ്യം അണ്വായുധം പ്രയോഗിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളെ എത്തിക്കുക' ജെഫ്രി ലൂയിസ് പറയുന്നു. യുദ്ധം ഉറപ്പിച്ചാല്‍ ആദ്യം അണ്വായുധം പ്രയോഗിക്കാന്‍ ഉത്തരകൊറിയ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഉത്തരകൊറിയയുടെ അണ്വായുധ പദ്ധതിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മേഖലയിലെ സന്ദര്‍ശനത്തിലേക്ക് നയിച്ച പ്രധാന ഘടകം. ടോക്കിയോയിലും സിയോളിലുമെത്തിയ ടില്ലേഴ്‌സണ്‍ ബീജിങിലെത്തി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായി വരെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മേഖലയിലെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും സുപ്രധാന നയതന്ത്ര ദൗത്യമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
2011ല്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെയാണ് അതുവരെ മരവിച്ചിരുന്ന ഉത്തരകൊറിയയുടെ ആണവപദ്ധതി പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നത്. ദക്ഷിണ കൊറിയയിലും ജപ്പാനിലും യുഎസ് സൈനിക താവളങ്ങളിലുമെല്ലാം എത്താന്‍ ശേഷിയുള്ള നിരവധി മിസൈലുകള്‍ കിം ജോങ് ഉന്‍ പരീക്ഷിച്ചിരുന്നു. അമേരിക്കയുടെ പശ്ചിമതീരം വരെയെത്തുന്ന ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് ഉത്തരകൊറിയയെന്ന വിവരം പുറത്തെത്തിയതോടെയാണ് മേഖലയിലെ സൈനിക വിന്ന്യാസം അമേരിക്ക വര്‍ധിപ്പിച്ചത്.