സൈനിക സ്ഥാപക ദിനത്തിൽ അത്യാധുനിക ആയുധങ്ങൾ പ്രദർശിപ്പിച്ച് ഉത്തരകൊറിയൻ സേനയുടെ അഭ്യാസപ്രകടനം. ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ അഭ്യാസപ്രകടനത്തിൽ ഉത്തരകൊറിയയുടെ വിവധ സേനാവിഭാഗങ്ങൾ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള പീരങ്കിപടയുടെ പരേഡ് നടക്കുന്നതയായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്ത് എത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഉത്തരകൊറിയൻ സേനകൾ വലിയ മുന്നോരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ നിരീക്ഷണത്തിലാണ് പീരങ്കിപടയുടെ അഭ്യാസപ്രകടനം നടക്കുന്നത്. ദക്ഷിണ കൊറിയൻ അതിർത്തിയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് പീരങ്കിപട ഒരുങ്ങുന്നത്.
യുദ്ധത്തിനൊരുങ്ങിയാൽ അമേരിക്കയെ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ രംഗത്തെത്തി. കൊറിയയിലെ ഔദ്യോഗിക മാധ്യമത്തിന്റെ വെബ്സൈറ്റാണ് മുന്നറിയിപ്പ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. സൈനിക മേധാവിയുടെ കുറിപ്പായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ വിമാനവാഹിനി കപ്പൽ രാജ്യത്തിന് യുദ്ധഭീഷണിയാണെന്നും കടന്നുകയറ്റം നടത്തിയാൽ ആക്രമിക്കുമെന്നും വെബ്സൈറ്റ് പോസ്റ്റിലുണ്ട്.
അതേസമയം, ഉത്തരകൊറിയൻ നീക്കങ്ങളെ നിരീക്ഷിക്കാൻ കടലിലും മുകളിലും വൻ സജ്ജീകരണങ്ങളാണ് യുഎസ് ടെക് വിദഗ്ധർ ഒരുക്കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ നടക്കാനിരിക്കുന്ന ആറാം അണ്വായുധ, മിസൈൽ പരീക്ഷണം നിരീക്ഷിക്കാൻ ദക്ഷിണ കൊറിയയിൽ അമേരിക്കയുടെ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.