ഒക്കലഹോമ∙ അഞ്ച് വയസകാരനായ മകനെ ചുറ്റിക കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്പിച്ച കുറ്റത്തിന് മാതാവ് റേച്ചൽ സ്റ്റീവൻസ് (20) പങ്കാളിയായ കെയ്‌ല ജോൺസ് (29) എന്നിവരെ 20 വർഷത്തെ ശിക്ഷക്കു വിധിച്ചു ജയിലിലടച്ചു.
ഒക്കലഹോമയിലാണ് 2015 ഡിസംബറിലായിരുന്നു സംഭവം. സീഷർ അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് വയസ്സുകാരനെ തുൾസയിലുള്ള സെന്റ് ജോൺ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മുഖത്തു നിറയെ പാടുകൾ കണ്ടതിനെ തുടർന്ന് വിശദമായ പരിശോധനകൾക്ക് വിധേയാക്കി. ശരീരത്തിലെ നിരവധി എല്ലുകൾ തകർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു.
കുഞ്ഞിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അമ്മ തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും മുഖത്ത് ഡക്റ്റ് ടേപ്പ് ഒട്ടിച്ച് ക്രൂരമായി മർദ്ദിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തതായി പൊലീസിനെ അറിയിച്ചു.
ഇതിനിടയിൽ മാതാവും കൂട്ടുകാരിയും ചേർന്ന് അഞ്ചു വയസ്സുകാരന്റെ പേരിൽ ഫണ്ട് കളക്ഷനും ആരംഭിച്ചു. വീണ് മുഖത്തു പരിക്കേറ്റതായും സീഷർ അനുഭവപ്പെടുന്നതായുമാണ് ഇവർ കാരണമായി ചൂണ്ടിക്കാട്ടിയത്. നിരവധി പേർ ചികിത്സക്കായി സംഭാവന നൽകുകയും ചെയ്തു.
കോടതിയിൽ കേസ്സെത്തിയതോടെ ഇരുവരും കുറ്റ സമ്മതം നടത്തി. തുടർന്നാണ് കോടതി ഇരുവർക്കും 20 വർഷം തടവ് ശിക്ഷ വിധിച്ചത്. അഞ്ചു വയസ്സുകാരന് വിദഗ്ദ ചികിത്സ ലഭിച്ചതിനെ തുടർന്ന് ആരോഗ്യം വീണ്ടെടുത്തായി ആശുപത്രി അധികൃതർ അറിയിച്ചു.