ആധുനിക ലോകത്ത് ഏറ്റവും വലിയ ഭീഷണി അണ്വായുധങ്ങളും ആണവപ്ലാന്റുകളുടെ സുരക്ഷയുമാണ്. നിരവധി രാജ്യങ്ങളിൽ വൻപ്രഹര ശേഷിയുള്ള അണുബോംബുകളുണ്ട്. ഇതിനു പുറമെ ആണവപ്ലാന്റുകളും പ്രവർത്തിക്കുന്നു. എല്ലാം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും ഇതിന്റെ ഭാഗമാണ്. ഈ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക.
കഴിഞ്ഞ നാലു ദിവസങ്ങളായി ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ വാനാക്രെ വൈറസിനും ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ ഹാക്ക് ചെയ്ത് പ്രവർത്തനം താറുമാറാക്കാൻ സാധിക്കും. അമേരിക്ക–ഉത്തരകൊറിയ സംഘർഷം നിലനിൽക്കുന്ന ഈ അവസരത്തിൽ സൈബർ ആക്രമണം വൻ ഭീഷണി തന്നെയാണ്. ടെക് ലോകത്തെ വെല്ലുവിളികളെ നേരിട്ട് വൻ ശക്തികൾക്കെതിരെ ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയയുടെ സൈബര്‍ സേനയ്ക്കുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അവർ തെളിയിച്ചതാണ്.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കേന്ദ്രങ്ങൾ ആണവ പ്ലാന്റുകൾ തന്നെയാണ്. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ ആണവ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ രഹസ്യമായും പരസ്യമായും അണ്വായുധങ്ങളും സൂക്ഷിക്കുന്നുണ്ട്. എന്നാൽ അതിലും വലിയ ഭീഷണിയായി തുടരുന്ന ഭീകരരുടെ കയ്യിൽ ഈ ആയുധങ്ങൾ ലഭിച്ചാൽ ഈ ലോകം തന്നെ ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആണവ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടാൽ ഈ ലോകം തന്നെ ഭീഷണിയിലാകും. ആണവ കേന്ദ്രങ്ങളിലെ സൈബര്‍ ആക്രമണം വൈകാതെ സംഭവിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. എന്നാൽ അത്തരമൊരു ആക്രമണം നടന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ മിക്ക രാജ്യങ്ങളും തയാറല്ല.
അണ്വായുധങ്ങള്‍ നിര്‍മിക്കുന്ന ഇരുപതു രാജ്യങ്ങളിലെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളില്‍ ഒന്നിനു പോലും സൈബര്‍ ആക്രമണങ്ങളെ നേരിടാനുള്ള സംവിധാനങ്ങളില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഉക്രെയിനിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടർന്ന് കുറെ സമയത്തേയ്ക്ക് വൈദ്യുതി നിലച്ചിരുന്നു. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ഗവേഷണം നടത്തിയപ്പോഴാണ് ഇത്തരമൊരു കണ്ടെത്തൽ പുറത്തുവന്നത്.
ന്യൂക്ലിയര്‍ മേഖല ഡിജിറ്റല്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാമെന്ന് ഗവേഷണങ്ങള്‍ അടിവരയിട്ടു പറയുന്നു. ഇവയുടെ പ്രവര്‍ത്തനത്തിന് വേണ്ടതായ നിര്‍ദേശങ്ങളും പ്രോഗ്രാമുകളും ഓണ്‍ലൈനില്‍ എളുപ്പം ലഭിക്കുന്നുണ്ടെന്ന് 2013 ല്‍ സുരക്ഷാഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ ആര്‍ക്കും എപ്പോഴും ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാമെന്നുള്ള സ്ഥിതി വന്നുചേരും.
വരും കാലങ്ങളില്‍ ആണവകേന്ദ്രങ്ങളില്‍ യന്ത്രഭാഗങ്ങളുടെ തകരാറു മൂലമോ ആണവ ഉപകരണങ്ങളുടെ മോഷണമോ കാരണം കൊടിയ നശീകരണ സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ ഇന്റര്‍നെറ്റിലൂടെ ഹാക്കേര്‍സിന് നുഴഞ്ഞു കയറാനും വിവരങ്ങള്‍ ചോര്‍ത്താനും എളുപ്പമാണ്. നിലവില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മതിയായ സൗകര്യങ്ങളില്ല. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക എന്നതിലുപരി സുരക്ഷയേറിയ ഒരു മാര്‍ഗം ഇപ്പോള്‍ നിലവില്‍ ഇല്ല.
അമേരിക്കയിലെ ന്യൂക്ലിയര്‍ മേഖല ഈ ഭീഷണിയെ വളരെ ഗൗരവത്തോടെ തന്നെയാണ് കണക്കിലെടുക്കുന്നത്. ഒരു പ്രധാന പ്രശ്‌നം ഉടനെതന്നെ ഉണ്ടാകുവാനുള്ള സാധ്യത പക്ഷേ വളരെ കുറവാണ്. വര്‍ഷങ്ങളായി ഇതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നു വരികയാണ്. അമേരിക്കയിലെ പവര്‍ പ്ലാന്റുകളില്‍ സുരക്ഷാസന്നാഹങ്ങള്‍ ആദ്യമേ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ന്യൂക്ലിയര്‍ ഓപ്പറേഷനുകള്‍ നടത്തുന്നതും ബിസിനസ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായ കംപ്യൂട്ടറുകള്‍ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് വേര്‍തിരിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്.
എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെ എന്ന് പറഞ്ഞ പോലെ ചില സംഭവങ്ങളില്‍ ഉള്ളില്‍ തന്നെയുള്ള ജീവനക്കാരും മറ്റും പങ്കാളികളായി തീര്‍ന്ന ചരിത്രം വേറെയും ഉണ്ട്. 1992 ല്‍ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ദുരുപയോഗം ചെയ്ത കേസില്‍ ലിത്വാനിയയിലെ ഒരു ന്യൂക്ലിയര്‍ പ്ലാന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.
2003 ല്‍ ഒഹിയോയിലെ ഡേവിസ് ബെസ്സെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലെ കംപ്യൂട്ടറുകള്‍ 'സ്ലാമര്‍' എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍ വേം ബാധിച്ചിരുന്നു. ഇത് കാരണമായി അഞ്ചു മണിക്കൂര്‍ നേരത്തേയ്ക്ക് സുരക്ഷാസംവിധാനങ്ങള്‍ തകരാറിലായി. ഇതേപോലെ 2008 ല്‍ ജോര്‍ജിയയിലും ന്യൂക്ലിയര്‍ പ്ലാന്റില്‍ നാല്‍പ്പത്തെട്ടു മണിക്കൂര്‍ ഉപകരണങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി.
യഥാര്‍ഥത്തില്‍ ഇതുവരെ സൈബര്‍ ആക്രമണം വഴി അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരിടത്ത് മാത്രമാണ്. സ്റ്റക്‌സ്‌നെറ്റ് എന്ന പേരിലുള്ള ഒരു മാല്‍വെയര്‍ ഇറാനിലെ ഒരു ന്യൂക്ലിയര്‍ പ്ലാന്റില്‍ ഉണ്ടാക്കിയ അപകടമായിരുന്നു അത്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് ഇതെന്ന് കരുതപ്പെടുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിക്കുന്ന ആയിരത്തോളം സെന്‍ട്രിഫ്യൂജ് ഈ മാല്‍വെയര്‍ നശിപ്പിച്ചു.
വാനാക്രൈ ആക്രമണം തുടരുന്നു
വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചനയുണ്ട്. വിവിധ പതിപ്പുകൾ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നു വിദഗ്ധർ. പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകൾക്ക് ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. കേരളത്തിൽ പാലക്കാട് ഡിആർഎം ഓഫിസിലെ കംപ്യൂട്ടറുകളിൽ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു.
ബ്യൂറോ 121: ഉത്തര കൊറിയയുടെ സൈബർ പണിപ്പുര
ഉത്തര കൊറിയയുടെ സൈബർ പണിപ്പുരയാണു ബ്യൂറോ 121. സൈബർ യുദ്ധം തന്നെ നടത്താൻ ശേഷിയുള്ള ഏജൻസി. 1998ൽ ആരംഭിച്ചു. നിയന്ത്രണം പട്ടാളത്തിന്. രാജ്യത്തെ ഏറ്റവും മികവേറിയ കംപ്യൂട്ടർ വിദഗ്ധരുടെ സേവനം. 1800 പേരുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ. പലരും അഞ്ചുവർഷം കഠിനമായ പരിശീലനം നേടിയവർ. ചിലർ രാജ്യത്തിനു വെളിയിൽ പ്രവർത്തിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് എന്നിവയാണു ബ്യൂറോ 121ന്റെ പ്രധാന ലക്ഷ്യം. 2015ൽ സോണി പിക്ചേഴ്സ് ഹാക്ക് ചെയ്ത സംഭവത്തിൽ ആരോപണം നേരിട്ടെങ്കിലും ഉത്തര കൊറിയ നിഷേധിച്ചിരുന്നു.
സോണി ഹാക്ക് ചെയ്തതിനു മുൻപു ദക്ഷിണ കൊറിയയിലെ 30,000 കംപ്യൂട്ടറുകളെ ബാധിക്കുന്ന വൈറസ് രംഗത്തുണ്ടായിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വെബ്സൈറ്റ്, ബാങ്കുകൾ, ടെലിവിഷൻ ചാനലുകൾ എന്നിവ ഇരയായി. 2009 മുതൽ ലോകമെമ്പാടും നടക്കുന്ന പല സൈബർ ആക്രമണങ്ങൾക്കും പിന്നിൽ ഉത്തര കൊറിയയാണെന്നു യുഎസ് വിശ്വസിക്കുന്നു. ചൈനയിൽ വരെ ബ്യൂറോ 121നു രഹസ്യ കേന്ദ്രങ്ങളുണ്ടെന്നാണു സൂചന. ദക്ഷിണ കൊറിയയിൽ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ഉത്തര കൊറിയയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ടീം ലസാറസ്: മാൽവെയറുകളുടെ ഫാക്ടറി
വാനാക്രൈയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാൽവെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയിലെ ഈ പ്രധാന ഹാക്കർ സംഘത്തിനു സർക്കാരിന്റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങൾ. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളിൽ മാൽവെയറുകൾ കടത്തിവിട്ടതോടെ വാർത്തകളിൽ ഇടംപിടിച്ചു. ചില രാജ്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ലസാറസിന്റെ ഇരകൾ: ഇന്ത്യ, മെക്സിക്കോ, ഓസ്ട്രേലിയ, റഷ്യ, നോർവേ, നൈജീരിയ, പെറു, പോളണ്ട്.
കൂടുതൽ വെളിപ്പെടുത്തലുമായി ഷാഡോ ബ്രോക്കേഴ്സ് എത്തുന്നു
സ്മാർട്ഫോൺ, വെബ് ബ്രൗസറുകൾ, റൗട്ടറുകൾ വിൻഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകൾ, ബാങ്കുകളുടെ സുപ്രധാന വിവരങ്ങൾ, ആണവ രഹസ്യങ്ങൾ എന്നിവ ജൂൺ മുതൽ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്സ്. വാനാക്രൈ വികസിപ്പിക്കാൻ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയായ എൻഎസ്എയിൽ നിന്നു ചോർത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകൾ പുറത്തുവന്നാൽ ദൂരവ്യാപകമായ ആക്രമണങ്ങൾ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തൽ.