സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ചൈന, യുദ്ധസമാനമായ സാഹചര്യത്തിലുള്ള സൈനിക പരിശീലനം നടത്തി. ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ചാണ് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് പരിശീലനം നടത്തിയതെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ ഉപകരണങ്ങൾ പരീക്ഷിച്ചതിനു പുറമേ, തൽസമയമായി വെടിവയ്പ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്തു. സൈനിക നടപടികൾ, ആക്രമണം, വെടിവയ്പ്പ് പരിശീലനം ആയുധങ്ങളുടെ സമഗ്ര പരിശീലനം തുടങ്ങിയവ നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണവും പ്രതിരോധവും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ചൈനീസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും യുദ്ധ ടാങ്ക് ചൈന പരീക്ഷിച്ചിരുന്നു.
സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യസേനയെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്ക് പിന്നാലെയാണ് ചൈന സൈനിക പരിശീലനം നടത്തിയത്.