യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രിയും വൈറ്റ്‍ഹൗസ് ഉപദേശകയുമായ ഇവാൻക ട്രംപിന്റെ പേരിലുള്ള ഷൂസ് നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ചയാൾ അറസ്റ്റിൽ. ന്യൂയോർക്ക് ആസ്ഥാനമായ ‘ചൈന ലേബർ വാച്ച്’ എന്ന സന്നദ്ധസംഘടനയിലെ ഹുവ ഹൈഫെങ് ആണ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ അന്നുമുതൽ കാണാതായിട്ടുമുണ്ട്. രഹസ്യവിവരം ചോർത്തുന്ന ഉപകരണങ്ങൾ ഉപയോഗിച്ചതിനാണ് അറസ്റ്റെന്ന് ജിയാങ്സി പൊലീസ് ഹുവയുടെ ഭാര്യയെ അറിയിച്ചു.
ഹുവയ്ക്കും കാണാതായവരിൽ ഒരാളായ ലീ സാവോയ്ക്കും ‘നിയമലംഘനത്തിന്’ അധികൃതർ കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യം വിടുന്നതിനു വിലക്കും ഏർപ്പെടുത്തിയിരുന്നു. 17 വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘ചൈന ലേബർ വാച്ച്’. ദക്ഷിണ ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോംഗുവാനിൽ ഹുവാജിയാൻ ഗ്രൂപ്പിന്റെ രണ്ടു ഫാക്ടറികളെ കുറിച്ച് അന്വേഷിച്ചതാണ് പ്രശ്നമായത്. ഈ ഫാക്ടറികളിൽ ഇവാങ്ക ട്രംപ് ബ്രാൻഡിനു പുറമേ കോച്ച്, നൈൻ വെസ്റ്റ്, കാൾ ലാഗർഫീൽഡ് ബ്രാൻഡുകൾക്കായും ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നുണ്ട്.
ഈ ഫാക്ടറികളിൽ ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങളും തൊഴിൽ നിയമലംഘനവും നടക്കുന്നതായി ആരോപണമുണ്ട്. ഇവാങ്കയുടെ ഭർത്താവും വൈറ്റ്ഹൗസ് സീനിയർ ഉപദേശകനുമായ ജാറഡ് കുഷ്നർക്ക് ചൈനയിൽ ഒട്ടേറെ ബിസിനസ് താൽപര്യങ്ങളുണ്ട്. മനുഷ്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കാനുള്ള ചൈന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ‘ചൈന ലേബർ വാച്ച്’ ആരോപിച്ചു. സംഭവത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.