വാഷിങ്ടൻ∙ സൗദി അറേബ്യക്ക് ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ സെനറ്റ് അനുമതി നല്‍കിയതോടെ യുഎസ് നിര്‍മിത അത്യാധുനിക സ്മാര്‍ട്ട് ബോംബുകള്‍ സൗദിയിലേക്ക് ഒഴുകും. ഒബാമ ഭരണകൂടം മരവിപ്പിച്ച ഇടപാട് സജീവമാകുന്നതോടെ അടുത്തു തന്നെ കോടിക്കണക്കിനു രൂപയുടെ സ്മാര്‍ട്ട് ബോംബുകള്‍ അമേരിക്ക സൗദിക്കു വിതരണം ചെയ്യും. സെനറ്റ് അംഗീകാരം ലഭിച്ചതോടെ ഈ മാസം അവസാനം തന്നെ ബോംബുകള്‍ സൗദിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ യെമനില്‍ നൂറുകണക്കിന് നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കുന്ന സൗദി ആക്രമണങ്ങള്‍ക്ക് യുഎസ് ബോംബുകള്‍ മൂര്‍ച്ച കൂടും.
സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ 53 പേര്‍ എതിര്‍ത്തപ്പോള്‍ 47 പേര്‍ അനുകൂലിച്ചു. 510 ദശലക്ഷം ഡോളറിന്റെ ആയുധക്കച്ചവടത്തിനാണ് സെനറ്റ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. പ്രമേയം വിജയിച്ചിരുന്നുവെങ്കില്‍ അതു ചരിത്രമായേനെ. അടുത്തിടെ റിയാദ് സന്ദര്‍ശിച്ച് 110 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടം പ്രഖ്യാപിച്ച ട്രംപിന് അതു കനത്ത തിരിച്ചടിയും ആകുമായിരുന്നു.
സ്മാര്‍ട്ട് ബോംബുകളുടെ വില്‍പനയ്ക്കായി 2015-ലാണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ മനുഷ്യാവകാശ സംഘടനകളില്‍നിന്നുള്ള രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അതു മരവിപ്പിക്കുകയായിരുന്നു. ആയുധക്കച്ചവടത്തെ എതിര്‍ക്കുന്നവര്‍ ട്രംപിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിനൊപ്പം ഇറാനെ സഹായിക്കുകയാണെന്നും ട്രംപ് അനുകൂലികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ യെമനില്‍ ചത്തൊടുങ്ങുന്ന ആയിരക്കണക്കിനു നിരപരാധികള്‍ക്കും കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് തങ്ങള്‍ അണിനിരക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച കെന്റക്കി സെനറ്റര്‍ റാന്‍ഡ് പോള്‍ പറഞ്ഞു. പ്രമേയം വിജയിക്കുമോ എന്ന കടുത്ത ആശങ്കയിലായിരുന്ന ട്രംപ് ഭരണകൂടം അവസാന നിമിഷം വരെ സെനറ്റര്‍മാരെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ പ്രമേയം 71-26 എന്ന നിലയിലാണു പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ പ്രമേയത്തെ അനുകൂലിച്ച് 47 പേര്‍ വോട്ട് ചെയ്തതു ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.