ടെക്സാസിൽ ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങൾ കരകയറുന്നതിനിടെ അടുത്ത ദുരന്തം ഉടൻ അമേരിക്കയെ തേടിയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ദർ. അത്‌ലാന്റിക് കടലിൽ ശക്തി പ്രാപിച്ച ഇർമ കൊടുങ്കാറ്റും യുഎസിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാറ്റഗറി നമ്പർ മൂന്നിലുള്ള ഇർമ കരയിൽ ശക്തമായ നാശനഷ്ടമായിരിക്കും ഉണ്ടാക്കുക.
അടുത്ത ആഴ്ചയോടെ കരയിലെത്തുന്ന കൊടുങ്കാറ്റ് മുഖ്യ ഭീഷണിയാകുക കരീബിയന്‍ രാഷ്ട്രങ്ങൾക്കും അമേരിക്കയ്ക്കുമായിരിക്കും. മണിക്കൂറിൽ 115 മൈൽ വേഗതയിലാണ് അത്‍ലാന്റിക്കിൽ ഇത് സഞ്ചരിക്കുന്നത്. അത്‍ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്ക് സമീപത്ത് നിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്ത് നിന്നുണ്ടായ മറ്റ് കൊടുങ്കാറ്റുകളായ ഹ്യുഗോ, ഫ്ലോയ്ഡ്, ഐവാൻ എന്നിവയും തീവ്രത കൊണ്ട് വളരെ മുന്നിലായിരുന്നു.
പടിഞ്ഞാറോട്ട് സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു. കരീബിയൻ കടലിലെ ലെസ്സർ ആന്റിൽസിലേക്ക് കടക്കുമ്പോഴെക്കും ഇർമയുടെ ശക്തി കാറ്റഗറി നാലിൽ ആയിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. മണിക്കൂറില്‍ 209 മുതൽ 251 വരെ കിലോമീറ്ററാണ് കാറ്റഗറി നാലിലെ കൊടുങ്കാറ്റുകളുടെ വേഗത. ലീവാൻഡ് ദ്വീപുകളിലും ബെർമൂഡയിലുമായിരിക്കും ഇർമ തുടക്കത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുക. ഇവിടെ നിന്നും 2900 കിലോമീറ്റർ അകലെ കിഴക്ക് ദിശയിലാണ് ഇപ്പോൾ കൊടുങ്കാറ്റുള്ളത്.