മനുഷ്യമാംസം വിളമ്പുവെന്ന വ്യാജവാർത്ത സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കട അടിച്ചുതകർക്കുമെന്ന് ഭീഷണി ഉയർന്നതോടെ പൊലീസിനെ വിളിക്കേണ്ടിവന്നതായി വടക്കുകിഴക്കൻ ലണ്ടനിലെ ‘കറിട്വിസ്റ്റ്’ ഭക്ഷണശാലയുടെ ഉടമ ഷിൻറ ബീഗം അറിയിച്ചു.
വ്യാജവാർത്തകൾ മാത്രം നൽകുന്ന ഒരു സൈറ്റിൽനിന്നുള്ള വാർത്ത യഥാർഥമെന്ന രീതിയിൽ ഫെയ്‌സ് ബുക്കിൽ പ്രചരിച്ചതാണു വിനയായത്. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും നിറഞ്ഞ വ്യാജവാർത്തയെങ്കിലും പലരും അതു വിശ്വസിച്ചു. കടയിൽ തിരക്കു കുറഞ്ഞതോടെ ജോലിക്കാരെയും കുറച്ചതായി കടയുടമ പറഞ്ഞു.