കൊറിയൻ മിസൈലുകളെല്ലാം വ്യാജമെന്ന് വിദഗ്ധർ, ‘എന്തൊരു തള്ളാണ് കിം ജോങ് ഉന്നേ?’
ഇതാ യുദ്ധം ഇന്നു മുതൽ നാളെ എന്നു വിളിച്ചുപറഞ്ഞ് ലോകത്തെയാകെ വിറപ്പിക്കുകയാണ് ഉത്തര കൊറിയ. ഏകാധിപതി കിം ജോങ് ഉൻ അണ്വായുധം പരീക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്. വേണ്ടിവന്നാൽ അമേരിക്കയെ ലക്ഷ്യമാക്കി ഭൂഖണ്ഡാന്തര മിസൈൽ വരെ തൊടുക്കുമെന്ന് ഉത്തര കൊറിയ തന്നെ പറയുകയുമുണ്ടായി. സൈനിക മുന്നേറ്റവുമായി അമേരിക്കയും കളം പിടിച്ചതോടെ ലോകം പുതിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്ക പരന്നു. സ്ഥാപകനേതാവ് കിങ് ഉല്‍ സുങ്ങിന്റെ 105–ാം ജന്മദിന ആചരണമെന്ന പേരിൽ രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ കഴിഞ്ഞദിവസം വമ്പൻ പരേഡ് നടത്തി, കിം ജോങ് ഉൻ. ലോകമാകെ തങ്ങളുടെ സൈനികശേഷി വിളംബരം ചെയ്യുകയായിരുന്നു കിമ്മിന്റെ ഉദ്ദേശ്യം. അതേറ്റു. പക്ഷേ പൂച്ച് കുറേശെയായി പുറത്തായികൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു വസ്തുത.
അതെന്താണെന്നല്ലേ? ദൂരെ കിടക്കുന്ന ശത്രുരാജ്യമായ അമേരിക്കയെ ലക്ഷ്യമിടാവുന്ന മിസൈലുകളുടെ പ്രദർശനമാണ് ഉത്തരകൊറിയ ലക്ഷ്യമിട്ടത്. ആയുധശേഖരം കണ്ട് ലോകം ഞെട്ടുകയും ചെയ്തു. പക്ഷേ ഇതൊന്നും കണ്ട് ഞെട്ടേണ്ടതില്ലെന്നാണ് പുതിയ റിപ്പോർട്ട്. എല്ലാം തട്ടിക്കൂട്ടാണത്രെ. ന്യൂസ് ഫൂട്ടേജിൽ കാണിക്കുന്ന ദൃശ്യങ്ങളിലെ മിസൈലുകളുടെ രൂപം അപഗ്രഥിച്ചണ് വിദഗ്ധരുടെ റിപ്പോർട്ടുകൾ. ചുരുക്കത്തിൽ എല്ലാവരെയും പറ്റിക്കുകയായിരുന്നു ഉത്തരകൊറിയ.