ബ്രിട്ടീഷ് പാർലമെന്റിനുനേരേ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സാന്ത്വനസ്പർശവുമായി ചാൾസ് രാജകുമാരനെത്തി. കിങ്സ് കോളജ് ആശുപത്രിയിലെത്തിയ രാജകുമാരൻ ചികിൽസയിൽ കഴിയുന്നവരെ അടുത്തിരുന്നും കുശലം പറഞ്ഞും ആശ്വസിപ്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ സ്വദേശികളും വിദേശികളുമായ ആളുകൾക്ക് സഹതാപത്തിന്റെ വാക്കുകൾക്കൊപ്പം ആത്മവിശ്വാസത്തിന്റെ കരുത്തുപകരുന്ന ഉപദേശങ്ങളും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
സമയോചിതമായ പ്രവർത്തനത്തിലൂടെ പരുക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പുവരുത്തിയ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. ഗുരുതരമായി പരുക്കേറ്റ എട്ടുപേർ ഇപ്പോഴും കിങ്സ് കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ട്.
അതിനിടെ, അക്രമി ഖാലിദ് മസൂദിന്റെ ചിത്രം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ടു. ചെറുപ്പത്തിൽ മസൂദ് അംഗമായിരുന്ന ഫുട്ബോൾ ടീമിനൊപ്പമുള്ള ചിത്രമാണ് പൊലീസിന് ആദ്യം ലഭിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക നമ്പരും പൊലീസ് പ്രസിദ്ധീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും അറസ്റ്റുകളും തുടരുകയാണ്. ഇതുവരെ ഒമ്പതുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് തൊട്ടുമുമ്പ് അക്രമി വാട്സാപ്പുവഴി സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ ഉള്ളടക്കവും നമ്പരുകളും കണ്ടെത്തിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതേസമയം, ആക്രമണം നടന്ന വെസ്റ്റ്മിൻസ്റ്റർ പാലത്തിലും പാർലമെന്റ് മന്ദിരത്തിനുമുന്നിലും ആയിരക്കണക്കിനാളുകൾ എത്തി പുഷ്പാഞ്ജലിയർപ്പിച്ചു. ഇപ്പോഴും ഇവിടം സന്ദർശിക്കാൻ നിരവധിയാളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ മേയർ സാദിഖ് ഖാനും ഭാര്യയും സംഭവസ്ഥലം സന്ദർശിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കീത്ത് പാമറിന്റെ അവസാന ചിത്രവും ബ്രിട്ടീഷ് മാധ്യമങ്ങളിൽ ഒന്നാം പേജിൽ ഇടംപിടിച്ചു. വെസ്റ്റ്മിൻസ്റ്റർ കാണാനെത്തിയ അമേരിക്കൻ സഞ്ചാരിയോടൊപ്പമാണ് അദ്ദേഹം അവസാനം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പ്രത്യേക തരത്തിലുള്ള പൊലീസ് തൊപ്പിയിൽ ആകൃഷ്ടയായ അമേരിക്കൻ സഞ്ചാരിയായ യുവതി അദ്ദേഹത്തോട് ഒപ്പംനിന്ന് ഫോട്ടോയെടുക്കാൻ അഭ്യർഥിക്കുകയായിരുന്നു. സംഭവത്തിന് 45 മിനിറ്റു മുമ്പാണ് ഈ ചിത്രമെടുത്തത്.