വിചിറ്റ (കാൻസസ്) ∙ വിചിറ്റ എംബ്രൈസ് ബാങ്കിൽ 151,000 ഡോളറിന്റെ ചെക്ക് നിക്ഷേപിക്കാനെത്തിയ ഇറാക്കി ഡോക്ടറൽ വിദ്യാർഥിയെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. സത്താർ അലിയേയും ഭാര്യ, പതിനഞ്ചു വയസ്സുള്ള മകൾ എന്നിവരേയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. 1993 ൽ ഇറാഖിൽ നിന്നും എത്തിയ സത്താർ വിചിറ്റ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറൽ വിദ്യാർത്ഥിയാണ്. ഈയ്യിടെയാണ് മിഷിഗണിലുള്ള വീട് വിറ്റ് വിചിറ്റയിലേക്ക് കുടുംബസമേതം താമസം മാറ്റിയത്. അലിയുടെ മൂത്ത മകൻ ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്.
ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനെക്കുറിച്ചു ജീവനക്കാരനുമായി സംസാരിക്കുന്നതിനിടയിൽ (അഞ്ചു മിനിറ്റിനകം പൊലീസ് എത്തി അലിയെ കൈയ്യാമം വയ്ക്കുകയായിരുന്നു. 151,000 ഡോളർ സ്ഥലം വിറ്റു കിട്ടിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് അത് പരിശോധിക്കാൻ തയ്യാറായില്ല എന്ന് അലി പറഞ്ഞു. ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയതിൽ സംശയം തോന്നിയ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചതെന്ന്, ചെക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ശ്രമിച്ചത് പരാജയപ്പെടുമെന്നുമാണ് പൊലീസ് വിശദീകരണം.
അറസ്റ്റിന് മുമ്പു ആവശ്യമായ രേഖകൾ പൊലീസിന് നൽകിയെന്നും എന്നാൽ പൊലീസ് അതൊന്നും കാര്യമായി എടുത്തില്ലെന്നും, താൻ വംശീയതയുടെ ഇരയായതാണെന്നും അലി പിന്നീട് പറഞ്ഞു. സത്താർ അലി ആയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ജെയിംസോ, റോബർട്ടോ ആയിരുന്നുവെങ്കിൽ സംഭവിക്കുകയില്ലായിരുന്നുവെന്നു അലി പരാതിപ്പെട്ടു. ചെക്കിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇവരെ വിട്ടയക്കുമെന്നും പൊലീസ് വ്യക്തമാക്കി.