ശത്രുക്കൾക്കു നേരെ രാത്രിയിലും ആക്രമണം നടത്താൻ ശേഷിയുള്ള 464 അത്യാധുനിക ടി–90 യുദ്ധ ടാങ്കുകള്‍ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള പ്രദേശങ്ങളിൽ വിന്യസിക്കുന്നതിനായാണ് 13,448 കോടി രൂപയുടെ ആയുധ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയില്‍ ടി–90 ടാങ്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും പദ്ധതിയുണ്ട്.
റഷ്യയില്‍ നിന്നുള്ള രാത്രികാഴ്ചയുള്ള യുദ്ധ ടാങ്കുകള്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പാക്‌സൈന്യത്തേക്കാള്‍ മുന്‍തൂക്കം നല്‍കുന്നതിനു സഹായിക്കുമെന്നാണ് കരുതുന്നത്. സൈന്യത്തിലെ ഉന്നതതലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ അനുമതിക്കായി സമര്‍പ്പിക്കാനിരിക്കുകയാണ് പദ്ധതി. ഇന്ത്യ ഇപ്പോള്‍ തന്നെ 18 ടി–90 യുദ്ധ ടാങ്കുകള്‍ രാജസ്ഥാന്റെയും പഞ്ചാബിന്റേയും അതിര്‍ത്തിപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സേനയുടെ ഭാഗമായുള്ള 4000 യുദ്ധ ടാങ്കുകള്‍ പ്രധാന ശക്തിമേഖലയാണെങ്കിലും രാത്രി കാഴ്ചയില്ലെന്നത് ന്യൂനതയായിരുന്നു. ഈ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ടി–90 ടാങ്കുകളുടെ വരവ്. നിലവില്‍ കരസേനയുടെ ഭാഗമായുള്ള ടി–72, ടി–55 യുദ്ധ ടാങ്കുകള്‍ക്ക് പകരക്കാരനായാണ് ടി–90 എത്തുന്നത്. നിലവില്‍ 850 ടാങ്കുകള്‍ വാങ്ങുകയും 2020 ആകുമ്പോഴേക്കും ടി–90 ടാങ്കുകളുടെ എണ്ണം 1657 ആക്കി ഉയര്‍ത്തുകയുമാണ് ഇന്ത്യന്‍ സേനയുടെ ലക്ഷ്യം. പ്രാദേശികമായി നിര്‍മിക്കുന്നതിലും ഉയര്‍ന്ന ചിലവിലുമൊക്കെയുള്ള വെല്ലുവിളികള്‍ മറികടന്നുവേണം ഇന്ത്യക്ക് നാലുവര്‍ഷത്തിനുള്ളില്‍ ഇത്രയും ടി–90 ടാങ്കുകള്‍ സ്വന്തമാക്കാന്‍.
പ്രതിരോധ മേഖലയില്‍ 60 വര്‍ഷത്തിലേറെ പഴക്കമുള്ള ദൃഢബന്ധമാണ് ഇന്ത്യക്ക് റഷ്യയുമായുള്ളത്. ഇന്ത്യന്‍ പ്രതിരോധ ഇടപാടുകളില്‍ 70 ശതമാനത്തോളവും റഷ്യയുമായിട്ടുള്ളതാണ്. ഇടക്കാലത്ത് ഇതില്‍ കുറവു വന്നെങ്കിലും ഇപ്പോള്‍ വീണ്ടും റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകള്‍ ഇന്ത്യ പുനരാരംഭിച്ചിട്ടുണ്ട്. ശത്രുവിമാനത്തെ 400 കിലോമീറ്റര്‍ അകലെ നിന്നും തകര്‍ക്കാന്‍ ശേഷിയുള്ള അഞ്ച് എസ്–400 ട്രയംഫ് ഇന്ത്യ 39,000 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. സിയാച്ചിന്‍, ലഡാക്ക് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിന് 200 കമോവ് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്ന കരാറിലും ഇന്ത്യ റഷ്യയുമായി ഒപ്പിട്ടിരുന്നു.