അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ഇന്ത്യയാണോ ചൈനയാണോ സൈനിക ശേഷിയില്‍ മുന്നിലെന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ വന്‍ശക്തി രാഷ്ട്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ചൈനക്ക് ഇന്ത്യയേക്കാള്‍ സൈനികമായി മുന്‍ തൂക്കമുണ്ട്. എന്നുകരുതി എഴുതി തള്ളാവുന്ന സൈനികശക്തിയായി ഇന്ത്യയെ ചൈന പോലും കരുതുന്നുണ്ടാവില്ല. യുദ്ധത്തിൽ എണ്ണത്തിനേക്കാൾ പ്രധാനം തന്ത്രങ്ങൾക്കാണ്. തന്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. ഇക്കാര്യം വ്യക്തമായി അറിയുന്നവരാണ് ചൈന. അതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.
ചൈനയുടെ പ്രതിരോധ ബജറ്റ് 152 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ (51 ബില്യണ്‍) മൂന്നിരട്ടിയോളം വരുമിത്. ഇത് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഇനിയൊരു യുദ്ധത്തിനുള്ള സാധ്യത വളരെ കുറവാണ്. ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ ചെറിയ സമയം കൊണ്ട് അവസാനിക്കുന്ന ഒന്നായിരിക്കും അതെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
∙ കരസേന
ഇന്ത്യന്‍ സൈന്യത്തിലെ പട്ടാളക്കാരുടെ എണ്ണം 12 ലക്ഷം വരും. 4426 ടാങ്കുകളും ആയുധങ്ങള്‍ സജ്ജീകരിച്ച 6704 വാഹനങ്ങളും 290 പീരങ്കി ടാങ്കുകളും അതിര്‍ത്തിയില്‍ 7414 ആക്രമണ കേന്ദ്രങ്ങളും 290 റോക്കറ്റ് പദ്ധതികളും ഇന്ത്യക്കുണ്ട്. ചൈനീസ് കരസേനയിലെ സൈനികരുടെ എണ്ണം 23 ലക്ഷം വരും. 11 ലക്ഷത്തിന്റെ വ്യക്തമായ മുന്‍തൂക്കം. കോംപാക്ട് ടാങ്കുകള്‍ 6457, സായുധ വാഹനങ്ങള്‍ 4788, പീരങ്കി ടാങ്കുകള്‍ 1710, അതിര്‍ത്തിയിലെ ആക്രമണ കേന്ദ്രങ്ങള്‍ 6246 എല്ലാം ചൈനക്കുണ്ട്. 1770 റോക്കറ്റ് പ്രൊജക്ടുകളാണ് ചൈനീസ് കരസേനയുടെ ഭാഗമായുള്ളത്.
∙ നാവികസേന
ചൈനക്ക് 714 യുദ്ധകപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനക്കുണ്ട്. എന്നാൽ ഇന്ത്യന്‍ നാവിക സേന ചൈനയെ അപേക്ഷിച്ച് തീരെ ചെറുതല്ല. ഒന്നിന് പകരം മൂന്ന് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഇതില്‍ ഒന്ന് മാത്രമാണ് നിലവില്‍ സേവനസന്നദ്ധമായുള്ളത്. മറ്റൊന്ന് നിര്‍മാണത്തിലും മൂന്നാമത്തേത് നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്നതുമാണ്. 295 പോര്‍ കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളും ഇന്ത്യയ്ക്കുണ്ട്.
∙ വ്യോമസേന
ഇന്ത്യന്‍ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 ട്രൈനര്‍ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 ട്രൈനര്‍ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്.
∙ അണ്വായുധം
ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈല്‍ പരിധി 150 കിലോമീറ്ററാണ്. അഗ്നി 5 മിസൈലുകള്‍ 5000- 6000 കിലോമീറ്റര്‍ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും. ചൈനയുടെ ആവനാഴിയില്‍ 270 അണ്വായുധങ്ങളുണ്ട്. ഭൂഖണ്ഡാന്തര മിസൈലുകള്‍ക്ക് 15,000 കിലോമീറ്റര്‍ പിന്നിടാനാകും. ചൈനീസ് അതിര്‍ത്തി ഭേദിച്ച് വരുന്ന മിസൈലുകളെ തകര്‍ക്കുന്ന കാര്യക്ഷമമായ മിസൈല്‍ പ്രതിരോധ സംവിധാനവും ചൈനയ്ക്കുണ്ട്. ചൈനക്ക് കുറഞ്ഞത് 90ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 66 എണ്ണം കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലില്‍ നിന്ന് തൊടുക്കാവുന്നതുമാണ്.