തങ്ങളുടെ പരിധിയിലേക്ക് വന്നാല്‍ അമേരിക്കയുടെ ആണവമുങ്ങിക്കപ്പല്‍ തകർക്കുമെന്ന് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ ഭീഷണി. ദക്ഷിണകൊറിയന്‍ തീരത്ത് തമ്പടിച്ചിരിക്കുന്ന മുങ്ങിക്കപ്പലിന് നേരെയാണ് ഉത്തരകൊറിയന്‍ ഭീഷണി. ഉത്തരകൊറിയയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന Urminzokkiri എന്ന വെബ്‌സൈറ്റാണ് ഭീഷണിയെക്കുറിച്ചും വിവരം നല്‍കിയിരിക്കുന്നത്.
യുഎസ്എസ് മിഷിഗണ്‍ എന്ന മുങ്ങിക്കപ്പലാണ് ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി കൊറിയന്‍ തീരത്ത് തമ്പടിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഉറപ്പായാല്‍ യുഎസ്എസ് മിഷിഗണിനെ തകര്‍ത്തുകളയാനും മടിക്കില്ലെന്നാണ് Urminzokkiri വ്യക്തമാക്കുന്നത്. തങ്ങളുടെ രാജ്യത്തിന് നേര്‍ക്കുള്ള ഭീഷണിയായാണ് ഈ യുദ്ധക്കപ്പലിന്റെ വരവിനെ കാണുന്നതെന്നും ഉത്തരകൊറിയന്‍ വെബ്‌സൈറ്റ് പറയുന്നു.
കൊറിയന്‍ തീരത്ത് തമ്പടിച്ചിട്ടുള്ള യുഎസ്എസ് കാള്‍ വിന്‍സണ്‍ വിമാനവാഹിനി കപ്പലിന് ഒപ്പമാണ് യുഎസ്എസ് മിഷിഗണ്‍ മുങ്ങിക്കപ്പലും നിലയുറപ്പിച്ചിരിക്കുന്നത്. ആണവവാഹിനി പോര്‍വിമാനങ്ങളെ വഹിക്കുന്ന പടക്കപ്പലായാലും മുങ്ങിക്കപ്പലായാലും തങ്ങള്‍ക്ക് ഭീഷണിയായാല്‍ തകര്‍ത്തുകളയുമെന്നാണ് Urminzokkiri വെബ് സൈറ്റ് വഴി ഉത്തരകൊറിയ നല്‍കുന്ന ഭീഷണി.
മേഖലയില്‍ ജപ്പാന്‍ നാവികസേനയുമൊത്ത് അഭ്യാസ പ്രകടനം നടത്തിയ ശേഷം യുഎസ്എസ് കാള്‍ വിന്‍സണ്‍ ഞായറാഴ്ച്ച മുതല്‍ ദക്ഷിണകൊറിയക്കൊപ്പം സൈനികാഭ്യാസങ്ങള്‍ ആരംഭിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ആണവയുദ്ധം ലക്ഷ്യമിടുന്ന യുദ്ധകൊതിയന്മാരുടെ നടപടിയായാണ് യുഎസ്എസ് കാള്‍ വിന്‍സണെ മേഖലയില്‍ വിന്യസിച്ചതിനെ ഉത്തരകൊറിയന്‍ ഔദ്യോഗിക പത്രമായ റാന്‍ഡണ്‍ സിന്‍മുണ്‍ വിശേഷിപ്പിച്ചത്.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നതിനാലാണ് സൈനികവ്യൂഹത്തെ കൊറിയന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ വിശദീകരണം. അതേസമയം, ഉത്തരകൊറിയയുടെ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്നും വിക്ഷേപിച്ച് ഏറെ വൈകാതെ ജപ്പാന്‍ കടലില്‍ മിസൈല്‍ തകര്‍ന്നു വീണെന്നും അമേരിക്ക തന്നെ പറയുന്നുണ്ട്.