ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ 2011 ൽ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത് 340 വധശിക്ഷകൾ. ദക്ഷിണ കൊറിയൻ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികാരം നിലനിർത്താൻ കിം ജോങ് ഉൻ എങ്ങനെയാണ് വധശിക്ഷകൾ ഉപയോഗിച്ചത് എന്നതായിരുന്നു ഇവരുടെ പ്രധാന പഠന വിഷയം. വധശിക്ഷ ലഭിച്ചവരിൽ 140 പേർ ഉന്നത സർക്കാർ– സൈനി ഉദ്യോഗസ്ഥർ, ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ നേതാക്കൾ എന്നിവരാണ്.
അതിക്രൂരമായ രീതികളാണ് 2011 മുതൽ ഉത്തര കൊറിയയിൽ കിം ജോങ് ഉൻ നടപ്പിലാക്കുന്നത്. കിം ജോങ് ഉന്നിന്റെ ഭരണത്തിന്റെ ‘പ്രത്യേകതയായി’ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ഇതാണ്: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിം ജോങ് ഉൻ അഞ്ചു തവണയാണ് അദ്ദേഹത്തിന്റെ പ്രതിരോധമന്ത്രിയെ മാറ്റിയത്. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് 17 വർഷം അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ആകെ മൂന്നു തവണയെ പ്രതിരോധമന്ത്രിയെ മാറ്റിയിരുന്നുള്ളൂ. ഇതിൽ, രണ്ടുമാറ്റം പ്രതിരോധമന്ത്രിമാർ മരിച്ചതു മൂലമായിരുന്നു.
ഓഗസ്റ്റിൽ രണ്ടു ഉദ്യോഗസ്ഥരെ വിമാനവേധ തോക്ക് ഉപയോഗിച്ചാണ് വധിച്ചത്. കിം ജോങ് ഉൻ അധ്യക്ഷനായ യോഗത്തിനിടെ ഉറങ്ങിപ്പോയ ഉപപ്രധാനമന്ത്രിയും ഇക്കൂട്ടത്തിൽപ്പെടുന്നു. പോങ്യാങ്ങിലെ സൈനിക പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു വധശിക്ഷ. ഉൻ പങ്കെടുത്ത ചടങ്ങിൽ ഉറങ്ങിപ്പോയതിനു ജീവൻ കൊടുക്കേണ്ടിവന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണിദ്ദേഹം. അതിനു മുൻപ് പ്രതിരോധ മന്ത്രി ഹ്യൂൻ യോങ് ചോലിനെ പരസ്യമായി വെടിവച്ചുകൊന്നത് ഒരു ചടങ്ങിലിരുന്ന് ഉറങ്ങിയതിനാണ്.
2013ൽ തന്റെ അമ്മാവനായ ജാങ് സോങ് തേയിയെ വധിച്ചുകൊണ്ടായിരുന്നു 2011ൽ അധികാരമേറ്റ കിമ്മിന്റെ തുടക്കം. വഞ്ചനാ കുറ്റം ചുമത്തിയായിരുന്നു വധശിക്ഷ. അദ്ദേഹത്തിന്റെ കുടുംബത്തെയും കിം ഇല്ലാതാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയിലെ ഏറ്റവും പ്രബലനായ രണ്ടാമത്തെയാൾ എന്നു കരുതപ്പെട്ടിരുന്ന നേതാവായിരുന്നു തേയി.