ജപ്പാന്റെ ആകാശത്തിന് മുകളിലൂടെ ഒന്നും രണ്ടും തവണയല്ല ആറ് പ്രാവശ്യമാണ് ഉത്തരകൊറിയന്‍ മിസൈലുകള്‍ പറന്നുപോയത്. ഏറ്റവും ഒടുവിലായി സെപ്തംബര്‍ 15ന് ആകാശത്തുകൂടെ ഉത്തരകൊറിയന്‍ മിസൈല്‍ പറന്നപ്പോഴും ജപ്പാന് പ്രതികരിക്കാനായില്ല. ജപ്പാന്‍കാര്‍ സുരക്ഷിത താവളം തേടി ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലേക്കും പലായനം ചെയ്യുമ്പോഴും സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന സന്ദേശം നല്‍കുക മാത്രമാണ് ചെയ്തത്. വാസ്തവത്തില്‍ ഇത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള ജപ്പാന്റെയും അമേരിക്കയുടെയും ശേഷി തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ദക്ഷിണകൊറിയയിലും ഗുവാമിലും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും കിം ജോങ് ഉന്നിന്റെ മിസൈലുകളെ തകർക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല.
ജാപ്പനീസ് പ്രാദേശികസമയം രാവിലെ 6.59നാണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചത്. 7.06 ആയപ്പോഴേക്കും ജപ്പാന്‍കാര്‍ തിങ്ങിപാര്‍ക്കുന്ന ദ്വീപുകളിലൊന്നായ ഹോക്കിയാഡോയുടെ മുകളിലെത്തി മിസൈല്‍. ജപ്പാന് 2000 കിലോമീറ്റര്‍ കിഴക്ക് 7.16ന് കടലില്‍ മിസൈല്‍ വീഴുന്നതിന് രണ്ട് മിനിറ്റു മുൻപ് വരെ ജപ്പാന്റെ ആകാശത്തായിരുന്നു ഉത്തരകൊറിയന്‍ മിസൈല്‍.
പതിനേഴ് മിനിറ്റോളം ഉത്തരകൊറിയന്‍ മിസൈല്‍ പറന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. പരമാവധി 770 കിലോമീറ്റര്‍ ഉയരത്തില്‍ 3700 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് മിസൈല്‍ കടലില്‍ പതിച്ചത്. ഈ സവിശേഷതകള്‍ കാണിക്കുന്നത് ഉത്തരകൊറിയ തൊടുത്തത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണെന്നാണ്. ഇത്രയേറെ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടും ജപ്പാന്‍ സൈന്യം എന്തുകൊണ്ടായിരിക്കും പ്രതികരിക്കാതിരുന്നത്? ഇത്തരം സാഹചര്യത്തെ നേരിടാന്‍ മാത്രം പ്രാപ്തി ജാപ്പനീസ് സൈന്യത്തിനില്ലെന്ന ശുഭകരമല്ലാത്ത വാദമാണ് ഇവിടെ ഉയരുന്നത്.
ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം ഇക്കാര്യം അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഉത്തരകൊറിയയെ നിരീക്ഷിക്കുന്ന അമേരിക്കന്‍ സാറ്റലൈറ്റുകളാണ് നിര്‍ണ്ണായക പ്രതിരോധ വിവരം നല്‍കിയത്. മിനിറ്റുകള്‍ക്കകം തന്നെ ജപ്പാനിലെ പൊതു മുന്നറിയിപ്പ് സംവിധാനം സജ്ജമായി. റേഡിയോയും ടിവിയും ഇന്റര്‍നെറ്റും വഴി വിവരം പരമാവധി പേരിലെത്തി. ഉത്തരകൊറിയന്‍ മിസൈലിന്റെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നു. എങ്കിലും തങ്ങളുടെ രാജ്യത്തിന് മുകളിലൂടെ പോയ മിസൈലിനെ പ്രതിരോധിക്കാന്‍ ചെറുവിരലനക്കാന്‍ ജപ്പാന് സാധിക്കാതിരുന്നത് വീഴ്ച്ചയായാണ് കരുതപ്പെടുന്നത്.
അതിവേഗത്തില്‍ വളരെ ഉയരത്തിലൂടെയാണ് ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരം. വിക്ഷേപണ സമയത്തും ലക്ഷ്യസ്ഥാനത്തേക്ക് ഇറങ്ങുമ്പോഴുമാണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പരിധിയില്‍ ഇവ വരുന്നതും പ്രത്യാക്രമണത്തിന് സാധ്യതയുള്ളതും. ഓഗസ്റ്റില്‍ സമാനമായ രീതിയില്‍ ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്നിരുന്നു. തങ്ങളുടെ പ്രദേശത്തേക്ക് മിസൈല്‍ ലക്ഷ്യം വെക്കാതിരുന്നതിനാലാണ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈല്‍ തകര്‍ക്കാതിരുന്നതെന്നാണ് അന്ന് ജാപ്പനീസ് പ്രതിരോധമന്ത്രി പറഞ്ഞത്. ഉത്തരകൊറിയന്‍ മിസൈലിന്റെ ശേഷി പരീക്ഷിക്കാന്‍ ബോധപൂര്‍വ്വം ജപ്പാനും അമേരിക്കയും പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്ന വാദവുമുണ്ട്.
വളരെ കുറഞ്ഞ സമയം മാത്രമാണ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ലഭിക്കുക. സഖ്യരാജ്യങ്ങളോട് ചര്‍ച്ച ചെയ്യാനോ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ ഇത്തരം സാഹചര്യത്തല്‍ സാധ്യതയില്ല. കാഞ്ചി വലിക്കുന്നതു പോലെ പൊടുന്നനെ ചെയ്യേണ്ട ഒന്നാണിത്. മാത്രമല്ല ഒരു വെടിയുണ്ടയെ മറ്റൊരു വെടിയുണ്ടകൊണ്ട് വീഴ്ത്തുന്നതുപോലെ കൃത്യതയും സൂഷ്മതയും ആവശ്യമുണ്ട്. ഉത്തരകൊറിയന്‍ മിസൈല്‍ തകര്‍ക്കാന്‍ ജപ്പാന്‍ പ്രതിരോധ സംവിധാനം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്താല്‍ അമേരിക്കയ്ക്കും ജപ്പാനുമുണ്ടാകുന്ന ക്ഷീണം ചെറുതാകില്ല. അതിഗുരുതരമായ പ്രതിരോധ വീഴ്ച്ചയിലേക്ക് നയിക്കാതിരിക്കുന്നതിലും നല്ലത് കാത്തിരിക്കുകയാണെന്ന പ്രായോഗിക തീരുമാനമായിരിക്കും ജാപ്പനീസ് അധികൃതര്‍ എടുത്തതെന്നാണ് കരുതപ്പെടുന്നത്.