141 യാത്രക്കാരുമായി പെറുവിലെ ഫ്രാൻസിസ്കോ ക്ലെയർ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിനു തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെറുവിയൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിനാണു തീപിടിച്ചത്.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. റൺവേയിലേക്ക് ഇറങ്ങവെ വിമാനത്തിന്റെ വലതുവശം തെറ്റിമാറുകയും തീപിടിക്കുകയുമായിരുന്നു. വിമാനത്തിന്റെ വലതു വശം പൂർണമായി കത്തി. അഗ്നിശമന സേന ഏറെ നേരം പണിപ്പെട്ടാണു തീയണച്ചത്.
വിമാനത്തിലുണ്ടായിരുന്ന ആർക്കും സാരമായ പരുക്കുകളില്ല. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ പൈലറ്റിനു നിയന്ത്രണം നഷ്ടപ്പെടുകയും ഇടിച്ചിറങ്ങുകയും അങ്ങനെ തീപിടിക്കുകയുമായിരുന്നെന്നാണു യാത്രക്കാരിൽ ചിലർ പറയുന്നത്. സംഭവത്തെക്കുറിച്ചു വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.