ചരിത്ര സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് രാജകീയ സ്വീകരണം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെ ട്രംപിനെയും സംഘത്തെയും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശമുയർത്തി ഇന്നും നാളെയുമായി നടക്കുന്ന മൂന്ന് ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. ഇതിലൂടെ ആഗോള സുരക്ഷക്കായുള്ള ഉഭയകക്ഷി പ്രതിബദ്ധത ഉറപ്പിക്കുകയും വ്യാപാര, സാംസ്‌കാരിക, രാഷ്ട്രീയ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും. സൗദി-അമേരിക്ക, ജി.സി.സി-അമേരിക്ക, അറബ് ഇസ്‌ലാമിക്-അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് മൂന്ന് ഉച്ചകോടികള്‍ ഒരുക്കിയിരിക്കുന്നത്.
സഹിഷ്ണുതയും സഹകരണവും ആശയങ്ങളും പങ്കുവെച്ച് സൗഹൃദത്തിന്‍റെ പുതിയ തുടക്കത്തിനുള്ള നാന്ദി കുറിക്കുകയാണ് ഉച്ചകോടികളുടെ ലക്ഷ്യം. 37 രാഷ്ട്ര നേതാക്കളും ആറു പ്രധാനമന്ത്രിമാരുമാണ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്. സൗദി-അമേരിക്ക ഉച്ചകോടിയിൽ സുപ്രധാന കരാറുകളും ഒപ്പുവെക്കും. ഇസ്‌ലാമിക ലോകവും അമേരിക്കയും തമ്മിലുള്ള ക്രിയാത്മക സംവാദത്തിന്‍റെ തുടക്കമായാണ് ഇസ്‌ലാമിക്-അമേരിക്ക ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പോരാട്ടം, അമേരിക്കയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഇറാന്‍റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കൽ എന്നീ കാര്യങ്ങളിൽ അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടി ഊന്നൽ നൽകും. അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന് വന്‍ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്.