ചരിത്രം വീരപുരുഷൻമാരുടേതാണെന്നു വാഴ്ത്തപ്പെടാറുണ്ട്. ആഘോഷിക്കാറുണ്ട്. വനിതകൾ മുഖ്യധാരയ്ക്കു പുറത്തെവിടെയോ പുരുഷന്റെ സഹായികളോ പങ്കാളികളോ മാത്രം. ആവർത്തിച്ചു പറഞ്ഞും എഴുതിയും സ്ത്രീകളെ അരികുകളിലേക്കു മാറ്റിനിർത്തുന്നു കാലാകാലങ്ങളായി ചരിത്രകാരൻമാർ.
ഈ ധാരണയെ തിരുത്താൻ സമയമായെന്നു പറയുന്നു റഷ്യക്കാരിയായ ഓൾഗ ഷെർനിന. രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച കറുപ്പിലും വെളുപ്പിലുമുള്ള ചില പോരാട്ടചിത്രങ്ങളിൽ നിറങ്ങൾ ചാലിച്ച് ആധുനിക തലമുറയ്ക്കു സമ്മാനിക്കുന്ന ഷെർനിന പോരാട്ടങ്ങളിൽ പുരുഷൻമാർക്കൊപ്പം വനിതകളും തുല്യപങ്കുതന്നെ വഹിച്ചുവെന്നു വെളിപ്പെടുത്തുന്നു. മാരക പ്രഹരശേഷിയുള്ള പോരാളികൾ വനിതകൾക്കിടയിലുണ്ടായിരുന്നു. പുരുഷൻമാരെപ്പോലെതന്നെ നൂറുകണക്കിനു ശത്രുക്കളെ കൊന്നൊടുക്കി രാജ്യത്തിന് അഭിമാനയവർ. അങ്ങനെയുള്ള ചില വനിതാ പോരാളികളെ ഷെർനിന ആധുനിക ലോകത്തിനു പരിചയപ്പെടുത്തുന്നു.
കറുപ്പും വെളുപ്പും നിറഞ്ഞ ചരിത്രത്തിൽ നിറങ്ങൾ കലരുമ്പോൾ ലഭിക്കുന്നത് അത്ഭുതകരവും അവിശ്വസനീയവുമായ ചിത്രങ്ങൾ.നാം ഇന്നു കാണുന്ന ലോകത്തെ നിർമിച്ച സംഭവങ്ങളുടെ പുനരാവിഷ്കാരം. ലോകചരിത്രത്തിലെ നിർണായക ഏടായ രണ്ടാംലോകമഹായുദ്ധം അവശേഷിപ്പിച്ച അപൂർവം ചിത്രങ്ങളിൽ ഷെർനിന നിറങ്ങൾ കലർത്തി. ലഭിച്ചത് ഒരു രാജ്യത്തെ കോരിത്തരിപ്പിച്ച പെൺപടയാളികളുടെ ഇന്നും പ്രചോദിപ്പിക്കുന്ന, മറവിയിൽ മറയാത്ത അനശ്വരചിത്രങ്ങൾ. ആയിരം വാക്കുകളേക്കാൾ ശേഷിയുണ്ടുകാം ചില ചിത്രങ്ങൾക്ക്.