പ്രതിരോധ രംഗത്തെ ലോകശക്തിയായ റഷ്യ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ആയുധങ്ങളാണ് പുറത്തിറക്കിയത്. അത്യാധുനിക യുദ്ധവിമാനങ്ങളും പടക്കപ്പലുകളും മിസൈലുകളും വികസിപ്പിച്ചെടുത്തു. പോരാത്തതിനു സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ആയുധങ്ങളും ടെക്നേളജികളും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. അമേരിക്കയുടെ കീഴിലുള്ള നാറ്റോ സഖ്യത്തെ നേരിടാൻ കൂടെ നിൽക്കുന്ന രാജ്യങ്ങൾക്കെല്ലാം നിരവധി ആയുധങ്ങളാണ് റഷ്യ കൈമാറിയത്. മൂന്നാം ലോകമാഹായുദ്ധം മുന്നിൽക്കണ്ടാണ് ഈ നീക്കങ്ങളെന്നത് വ്യക്തമാണ്.
നൈറ്റ് ഹണ്ടർ വരുന്നു
പ്രതിരോധ രംഗത്ത് ഏറ്റവും മികച്ച ഹെലികോപ്റ്ററുകൾ നിർമിക്കുന്ന രണ്ടു രാജ്യങ്ങളാണ് റഷ്യയും അമേരിക്കയും. വരാനിരിക്കുന്ന യുദ്ധങ്ങൾ മുന്നിൽക്കണ്ട് റഷ്യ പുതിയ അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററുകളുടെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. എംഐ– 28എൻഎം എന്ന പേരിലുള്ള കോപ്റ്ററിന്റെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്.
ലേസർ ആയുധങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററായിരിക്കും ഇത്. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ പരിഷ്കരിച്ച പതിപ്പണ് എംഐ– 28എൻഎം. ബോംബുകളും മിസൈലുകളും സജ്ജീകരിച്ചു വയ്ക്കാനും ആളില്ലാ വിമാനങ്ങളുമായി ആശയവിനിമയം നടത്തി ആക്രമണത്തിനു നേതൃത്വം നൽകാനും ഈ ഹെലികോപ്റ്ററിനു സാധിക്കും. നിയന്ത്രിതവും അല്ലാത്തതുമായ മിസൈലുകൾ വിക്ഷേപിക്കാനും ശേഷിയുണ്ട്.
എതിരെ വരുന്ന മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ലേസർ ബീമുകളുടെ സഹായത്തോടെ തകർക്കാൻ കഴിയും. ഈ ലേസർ ആയുധത്തിന്റെ പരീക്ഷണം നടക്കുകയാണ്. ഈ ഹെലികോപ്റ്റർ അമേരിക്കയുടെ എഎച്ച് 64–ഡി അപാഷെ കോപ്റ്ററിനേക്കാൾ ഏറെ മികച്ചതായിരിക്കുമെന്നാണ് ടെക്ക് വിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ റഡാർ, സിഗ്നൽ ജാമിങ് സംവിധാനവും ഹെലികോപ്റ്ററിലുണ്ടാകും. വസ്തുവിന്റെ ചൂടു മനസ്സിലാക്കിയാണ് ലേസർ രശ്മികൾ ഉപയോഗിച്ചു എതിരെ വരുന്ന വസ്തുവിനെ കണ്ടെത്തി ആക്രമിക്കുക. എംഐ–28 എന്നിന്റെ പരിഷ്കരിച്ച കോപ്റ്റർ ശത്രുക്കളുടെ പേടിസ്വപ്നമാകും. എംഐ–28 എൻ കോപ്റ്ററുകൾ ഇന്ത്യക്ക് നൽകാമെന്ന് നേരത്തെ റഷ്യ വാഗ്ദാനം നല്‍കിയിരുന്നു. എന്നാൽ ഇന്ത്യ അമേരിക്കൻ കോപ്റ്ററുകൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അത്യാധുനിക വെപ്പൺസ് ഗൈഡൻസ് സിസ്റ്റം നൈറ്റ് ഹണ്ടറിനെ മികച്ചതാക്കും. 360 ഡിഗ്രി റഡാർ സംവിധാനം മറ്റൊരു ഫീച്ചറാണ്. ഇത്രയും പുതിയ ഫീച്ചറുകളുള്ള കോപ്റ്ററുകൾ ഇന്ന് വിപണിയിൽ ഇല്ല.