വാനാക്രൈ റാൻസംവെയർ മൂന്നാം പതിപ്പിലേക്കും കടന്ന് കൂടുതൽ ഭീകരമായിക്കൊണ്ടിരിക്കെ വീണ്ടും ചർച്ചകളിലേക്കെത്തുന്ന ഒരു കൂട്ടരുണ്ട്. ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യം ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നൽകുന്നതും ഈ സൈബർ കൊള്ളക്കാരാണ്. ഉത്തരകൊറിയൻ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബർ സെല്ലിൽ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടർ വിദഗ്‌ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താനും അവരുടെ കംപ്യൂട്ടർ ശൃംഖലകൾ തകർക്കാനും ബ്യൂറോ 121നെ സർക്കാർ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ കാര്യമാണ്.
എല്ലായിപ്പോഴും സൈബർ യുദ്ധത്തിലെ ഉത്തരകൊറിയയുടെ പ്രധാന എതിരാളി ബദ്ധശത്രുവായ ദക്ഷിണകൊറിയ തന്നെ. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്‌കാസ്‌റ്റിങ് സ്‌ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകർത്ത സൈബർ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്. അതിനു തൊട്ടുപിറകെ ദക്ഷിണകൊറിയൻ സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. അവിടത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടെന്നു മാത്രമല്ല, അതിൽ ‘കിം ജോങ് ഉൻ നീണാൽവാഴട്ടെ...’എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടു. അമേരിക്കയോടുള്ള ഉത്തരകൊറിയൻ വിരുദ്ധതയുടെ കാരണവും പകൽപോലെ വ്യക്‌തം. 1950-53ലെ കൊറിയൻ യുദ്ധത്തിൽ അമേരിക്ക ദക്ഷിണകൊറിയയോടൊപ്പം ചേർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പക. പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വരവുകൂടിയായതോടെ പക വീണ്ടും ഇരട്ടിയായി.
എങ്ങനെ ബ്യൂറോ 121ൽ ചേരാം?
കോളജ് പ്രായമാകുന്നതോടെ തന്നെ വിദ്യാർഥികൾക്ക് ഉത്തരകൊറിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹാക്കിങ് പാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങും. അവരിൽ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ് പ്രത്യേക പരിശീലനം നൽകുക. മിലിറ്ററി കോളജ് ഓഫ് കംപ്യൂട്ടർ സയൻസിൽ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിലായി മറ്റു വിദ്യാർഥികൾക്കൊപ്പമായിരിക്കും ഇവരിൽ ചിലരുടെ പരിശീലനം. ഉത്തരകൊറിയയുടെ തലസ്‌ഥാനമായ പ്യോങ്യാങ്ങിലെ ക്യാംപസിലുമുണ്ട് പഠനം. കനത്തകാവലോടെ, മുള്ളുവേലി കൊണ്ട് സംരക്ഷണകവചം തീർത്ത ക്യാംപസാണിതെന്നു പറയുമ്പോൾതന്നെ അറിയാമല്ലോ ഗൗരവകരമായ എന്തോ ആണ് അകത്ത് നടക്കുന്നതെന്ന്. ‘അൺ എത്തിക്കൽ’ ഹാക്കിങ് രീതികളായിരിക്കും ഇവിടെ പഠിപ്പിക്കുക. വർഷംതോറും 2500 വിദ്യാർഥികളെങ്കിലും ബ്യൂറോ 121ലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള കോഴ്‌സിൽ ചേരാനെത്തുന്നുണ്ട്. എന്നാൽ പല തലങ്ങളിലെ അന്വേഷണത്തിനു ശേഷമാണ് തങ്ങൾക്കു ചേർന്നവരെ സൈന്യം തിരഞ്ഞെടുക്കുകയെന്നു മാത്രം.