ബെയ്‌ജിങ് ∙ 12,000 സൈനികർ, ആകാശത്തു വട്ടമിട്ട് 129 പോർവിമാനങ്ങൾ, സൈനികർക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങൾ, 59 പ്രതിരോധ സംവിധാനങ്ങൾ, ആണവമിസൈലുകൾ.. ലോകത്തെ ഞെട്ടിച്ച വമ്പൻ സൈനിക പരേഡിൽ ചൈന അണിനിരത്തിയതാണിത്. ചൈനയുടെ സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാളപ്രകടനം.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചുതരം ആണവമിസൈലുകളാണു പരേഡിൽ പ്രദർശിപ്പിച്ചത്. ബാലിസ്റ്റിക് ആണവമിസൈൽ ഡോങ്ഫെങ്–26, കരയിൽനിന്നും കടലിലേക്കു തൊടുക്കാവുന്ന ബാലിസ്റ്റിക് ആണവമിസൈൽ ഡോങ്ഫെങ്– 21ഡി, അതിസൂക്ഷ്മ പ്രഹരശേഷിയുള്ള ഡോങ്ഫെങ്–16ജി, രണ്ടുതരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ആണവമിസൈൽ തുടങ്ങിയവയാണു പരേഡിൽ പ്രദർശിപ്പിച്ചത്. 2015നുശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ ശക്തിപ്രകടനമാണിത്.
ഇന്നർ മംഗോളിയയിലെ മരുഭൂമിക്കു നടുവിലുള്ള സൂറിഹെയിലായിരുന്നു പരേഡ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണിത്. ചൈനയുടെ തദ്ദേശീയ നാലാംതലമുറ പോർവിമാനം ജെ–20, ജെ–16, വൈ–20 തുടങ്ങിയവയാണു പ്രദർശനത്തിൽ അണിനിരന്ന പ്രമുഖ യുദ്ധവിമാനങ്ങൾ. യുദ്ധ ടാങ്കുകൾ, ആണവപീരങ്കികൾ വഹിക്കാവുന്ന വാഹനങ്ങൾ, ബോംബർ വിമാനങ്ങൾ തുടങ്ങി 600 തര യുദ്ധസന്നാഹങ്ങളാണു ചൈന പുറത്തെടുത്തത്.
സിക്കിം അതിർത്തിയിൽ ഇന്ത്യ – ചൈന സൈനികർ ആഴ്ചകളായി മുഖാമുഖം സംഘർഷത്തിൽ നിൽക്കുന്നതിനിടെയാണു ചൈനയുടെ ശക്തിപ്രകടനം. ഇതുവരെ രഹസ്യമാക്കിവച്ച ആയുധങ്ങളും യുദ്ധസന്നാഹങ്ങളും പുറത്തെടുത്ത പരേഡ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്നു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികർ ഇറങ്ങിയതെന്നതു പരേഡിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. സൈനിക വേഷത്തിലാണു പ്രസിഡന്റ് ഷി ചിൻപിങ്ങും പരേഡിൽ പങ്കെടുത്തത്. ആക്രമിക്കുന്ന എല്ലാ ശത്രുക്കളെയും ഇല്ലാതാക്കാനുള്ള ശേഷി ചൈനയുടെ സൈന്യത്തിനുണ്ടെന്നു ഷി ചിൻപിങ് പ്രസംഗത്തിൽ പറഞ്ഞു.
മാവോ സെദുങ്ങിന്റെ നേതൃത്വത്തിൽ 1927 ഓഗസ്റ്റ് ഒന്നിനാണു പിഎൽഎ സ്ഥാപിച്ചത്. 1949ൽ കമ്യൂണിസ്റ്റ് വിപ്ലവത്തിനുശേഷം ആദ്യമായാണു സൈനിക ദിനത്തോടനുബന്ധിച്ചു പരേഡ് നടക്കുന്നത്. തങ്ങളുടെ സൈനികശേഷി ലോകത്തെ ബോധ്യപ്പെടുത്തുക എന്നതുതന്നെയാണ് ഈ നടപടിയിലൂടെ ചൈന ലക്ഷ്യമിട്ടതെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.