തുടർച്ചയായി മിസൈൽ പരീക്ഷണങ്ങള്‍ നടത്തി പ്രകോപനം തുടരുന്ന ഉത്തരകൊറിയ മറ്റൊരു യുദ്ധത്തിനു മുതിരുമെന്നാണ് ഒരു വിഭാഗം അമേരിക്കക്കാർ വിശ്വസിക്കുന്നത്. ഉത്തര കൊറിയൻ ബന്ധം കൂടുതല്‍ വഷളായതും ട്രംപിന്റെ നീക്കങ്ങളും രാജ്യാന്തര തലത്തില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ അമേരിക്ക, ഓസ്ട്രേലിയ നെറ്റ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ലോക മഹായുദ്ധവും അണ്വായുധ യുദ്ധവും തന്നെയാണ്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ ഇതെന്നാണ് മിക്കവരും ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തിരച്ചിലുകൾ ഇപ്പോഴും ഹിറ്റാണ്.
കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാം ലോകമഹായുദ്ധം എന്ന വാചകം സെര്‍ച്ച് എൻജിനുകളില്‍ കുത്തനെ ഉയര്‍ന്നത്. 2004 മുതല്‍ ഗൂഗിള്‍ പുറത്തുവിടുന്ന ട്രന്‍ഡിംഗ് റെക്കോഡുകളില്‍ ഏറ്റവും മുൻപിലുള്ളത് 'മൂന്നാം ലോകമഹായുദ്ധം' തന്നെ. കിം ജോങ് ഉൻ– ട്രംപ് നീക്കങ്ങളാണ് ഈ ആശങ്കയ്ക്ക് പ്രധാന കാരണം. ന്യൂക്ലിയാർ വാർ, ഗുവാം, നോർത്ത് കൊറിയ എന്നിവയും ഗൂഗിള്‍ സെർച്ചിങ്ങിൽ ഹിറ്റ് തന്നെ.