ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഈ വർഷം ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചത് 64 പേരെ. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവരുടെയെല്ലാം വധശിക്ഷ നടപ്പാക്കിയത്. ദക്ഷിണ കൊറിയൻ ചാര സംഘടനയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മുൻവർഷങ്ങളെക്കാൾ ഈ വർഷം വധശിക്ഷയ്ക്ക് ഇരയായവരുടെ എണ്ണം ഇരട്ടിയാണ്. 2011 ൽ അധികാരത്തിലേറിയതുമുതൽ ഇതുവരെ നൂറിലധികം പേരുടെ വധശിക്ഷ കിം ജോങ് നടപ്പാക്കിയതായാണ് റിപ്പോർട്ട്.
2013 ൽ തന്റെ അമ്മാവൻ ചാങ് സോങ് തേയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചതിലൂടെയാണ് കിം ജോങ് ഉന്നിന്റെ ക്രൂരതയെ ലോകം കൂടുതലായി അറിഞ്ഞത്. വിശന്നുവലഞ്ഞ 120 വേട്ട നായ്ക്കളെ നിറച്ച ഇരുമ്പു കൂട്ടിലേക്ക് തേയിയെ നഗ്നനാക്കി വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. നൂറുകണക്കിനുപേർ നോക്കിനിൽക്കെയായിരുന്നു ഇത്.
2015 ൽ പ്രതിരോധമന്ത്രിയായിരുന്ന ഹ്യൂൻ യോങ് ചോലിനെ ഉൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഉറങ്ങിപ്പോയി എന്ന കുറ്റത്തിനാണ് കൊന്നത്. യുദ്ധവിമാനങ്ങൾ വെടിവച്ചിടാൻ ശേഷിയുള്ള റഷ്യൻനിർമിത സെഡ്പിയു–4 യന്ത്രത്തോക്ക് ഉപയോഗിച്ചാണ് ചോലിനെ വെടിവച്ചുകൊന്നത്. 2013ൽ 80 പേരുടെ വധശിക്ഷ ഷിങ്പുങ് സ്പോർട്സ് സ്റ്റേഡിയത്തിൽവച്ച് നടപ്പാക്കി. ഇതു നേരിട്ടു കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10,000 പേരെ സ്റ്റേഡിയത്തിലെത്തിച്ചു.