ലണ്ടൻ ∙ ലണ്ടൻ ബ്രിഡ്ജിലും സമീപമുള്ള ബറോ മാർക്കറ്റിലും ആക്രമണം നടത്തിയ മൂന്നു ഭീകരരെയും എട്ടുമിനിറ്റിനുള്ളിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ആക്രമികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേരിൽ ഒരാൾ അരയിൽ ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുക്കൾ ധരിച്ചാണെത്തിയത്. എന്നാൽ, പരിശോധനയിൽ ഇത് സ്ഫോടക വസ്തുക്കളല്ലെന്ന് തിരിച്ചറിഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ചാവേർ ഭീഷണിയുൾപ്പെടെയുള്ള മറ്റ് ആക്രമണതന്ത്രങ്ങളും ഇവർ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് ഇതിനാൽ സംശയിക്കുന്നുണ്ട്.
വെള്ള വാനിൽ അമ്പത് മൈൽ വേഗതയിൽ പാഞ്ഞുവന്ന അക്രമികൾ ലണ്ടൻ ബ്രിഡ്ജിലൂടെ കൂട്ടമായി നടന്നിരുന്ന മുപ്പതോളംപേരുടെമേൽ വാൻ ഓടിച്ചുകയറ്റിയശേഷം പാലത്തിന്റെ കൈവരിയിൽ ഇടിച്ചുനിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പാലത്തിനു തൊട്ടു പടിഞ്ഞാറുള്ള തിരക്കേറിയ ബറോ മാർക്കറ്റ് വാരാന്ത്യരാത്രി ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമാണ്. പകൽ സമയത്തേക്കാൾ തിരക്കാണ് ഇവിടെ രാത്രിയിൽ. ഇവിടെയെത്തിയ അക്രമികൾ കൈയിൽ കരുതിയ കഠാരകളുമായി കണ്ണിൽകണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. ഒരു റസ്റ്റൊറന്റിനുള്ളിൽ കയറിയും അക്രമികൾ അഴിഞ്ഞാടി.
അക്രമികളെ തടയാനെത്തിയ ഒരു പൊലീസുകാരനും കുത്തേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. അക്രമികളെ എട്ടുമിനിറ്റിനുള്ളിൽ വെടിവച്ചുവീഴ്ത്താൻ പൊലീസിനായെങ്കിലും ഇതിനിടെ അക്രമികൾ നിരവധിപേരെ കുത്തിപരിക്കേൽപിച്ചിരുന്നു. കൂടുതൽ വിദേശ വാർത്തകൾക്ക്