ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് സന്ദര്‍ശനം തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇസ്രയല്‍ പ്രധാനമന്ത്രി സ്വീകരിച്ചു.
ടെൽഅവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഹിന്ദിയിലായിരുന്നു നെതന്യാഹുവിന്‍റെ സ്വാഗതമാശംസ. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും നിങ്ങള്‍ യഥാര്‍ഥ മിത്രമാണെന്നും നെതന്യാഹു പറഞ്ഞു. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു.
മറുപടി പ്രസംഗത്തിനെത്തിയ പ്രധാനമന്ത്രി ഹീബ്രുഭാഷയിലാണ് സംസാരിച്ച് തുടങ്ങിയത്. ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഒരു മികച്ചബന്ധത്തിന് സന്ദര്‍ശനം തുടക്കമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു,
മാർപാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നൽകിയതുപോലുള്ള വരവേൽപ്പാണു മോദിക്കായും ഒരുക്കിയിട്ടുള്ളത്. മോദിയും നെതന്യാഹും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇന്ന് നടക്കും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണു സുപ്രധാനം. ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനവും നടക്കും.