ഇന്തൊനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനു സമീപം താമസിക്കുന്നവരെ രക്ഷിക്കാൻപോയ ഹെലിക്കോപ്റ്റർ തകർന്ന് എട്ടുപേർ മരിച്ചു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയിൽ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് 10 പേർക്കു പരുക്കേറ്റിരുന്നു. ഇവിടെ എത്തുന്നതിനു മൂന്നു മിനിറ്റ് മുൻപാണ് ഹെലിക്കോപ്റ്റർ തകർന്നുവീണത്. മധ്യ ജാവ പ്രവിശ്യയിലെ തെമാൻഗുങ് ജില്ലയിൽ ബുട്ടാക് മലയിലെ പാറയിലിടിച്ചാണ് ഹെലിക്കോപ്റ്റർ തകർന്നത്.
ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ദേശീയ സെർച്ച് ആന്‍ഡ് റെസ്ക്യൂ ഏജൻസി ഡപ്യൂട്ടി ഓപ്പറേഷൻസ് ചീഫ് മേജർ ജനറൽ ഹെറോണിമസ് ഗുരു അറിയിച്ചു. നാല് നാവികരും നാല് രക്ഷാപ്രവർത്തകരുമായിരുന്നു കോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഞായർ രാവിലെ മുതലാണ് ദിയെങ് പ്ലേറ്റോയിലെ സിലെറി ക്രേറ്റർ എന്ന അഗ്നിപർവതത്തിൽനിന്ന് ലാവയും മണ്ണും പുകയും 50 മീറ്ററോളം ഉയരത്തിലേക്കു തെറിച്ചുവീഴാൻ തുടങ്ങിയത്. അപ്രതീക്ഷിതമായാണ് അഗ്നിപർവം പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. അപ്പോൾ 17 പേരോളം പ്രദേശത്തുണ്ടായിരുന്നു. പരുക്കേറ്റ 10 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.