ബുധനാഴ്ച ടെൽ അവീവ് എക്സിബിഷൻ ഗ്രൗണ്ടിൽ നാലായിരത്തോളം ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ സ്വാഗത നൃത്തം അവതരിപ്പിക്കുന്നത് മലയാളി സംഘം.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി അരുൺ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ‘വന്ദേമാതരം’ പ്രമേയമാക്കിയുള്ള നൃത്തപരിപാടിയുമായി തയാറെടുക്കുന്നത്. ത്രിവർണ പതാകയുടെ വർണങ്ങളിലുള്ള വേഷമണിഞ്ഞ് ഭരതനാട്യവും കുച്ചിപ്പുഡിയും സംയോജിപ്പിച്ചുള്ള ഫ്യൂഷൻ നൃത്തമാണ് അവതരിപ്പിക്കുന്നതെന്ന് അരുൺ കലാക്ഷേത്ര എന്ന പേരിൽ അറിയപ്പെടുന്ന അരുൺ സ്റ്റീഫൻ പറഞ്ഞു.
ജറുസലമിൽ ഒരു കൊല്ലം മുൻപ് ഹോംനഴ്സായി എത്തിയതാണ് അരുൺ. ഇസ്രയേലിലെ പല സ്ഥലങ്ങളിൽ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രീത ചെറിയാൻ, ഷൈനി ബാബു, മിനി ബോബൻ, ആൻസി ഷാജി, മേരി ഗ്ലാഡിസ്, ലീബ തങ്കച്ചൻ, ആനി ജോസ്, ഡെയ്സി ജോസഫ് ഷാജു, ഷീജ റോയ് എന്നിവരാണു സംഘത്തിലുള്ളത്. പ്രഫഷണലായി നൃത്തം അഭ്യസിച്ചിട്ടുള്ളത് അരുൺ മാത്രം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്നവരെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിൽ ബന്ധപ്പെട്ടു സ്കൈപ്പിലൂടെയും വിഡിയോ ഫോണിലൂടെയും നൃത്തപരിശീലനത്തിനു നേതൃത്വം നൽകുന്നത് വയനാട് ചീയമ്പം സ്വദേശി ഷീബയാണ്.
തിരുവനന്തപുരം തിരുമല അപർണ മുരളീകൃഷ്ണന്റെ കീഴിലാണ് അരുൺ സ്റ്റീഫൻ ഭരതനാട്യവും കുച്ചിപ്പുഡിയും മോഹിനിയാട്ടവും അഭ്യസിച്ചത്. അരുൺ കോറിയോഗ്രാഫ് ചെയ്ത നൃത്തപരിപാടികൾ മഴവിൽ മനോരമയിലും മറ്റു ചാനലുകളിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലും ഇന്ത്യൻ വംശജരുടെ കൂട്ടായ്മകളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള അരുൺ, ഹൈഫ പട്ടണത്തിൽ ഏഷ്യൻ ഇസ്രയേലികളുടെ സമ്മേളനത്തിൽ ഇസ്രയേൽ വനിതകളുടെ തിരുവാതിരകളിയും ഒരുക്കി. ലോക അഭയാർഥിദിനത്തിൽ മാർപാപ്പയുടെ പ്രതിനിധി ഇസ്രയേൽ സന്ദർശിച്ചപ്പോഴും നൃത്തം അവതരിപ്പിച്ചിരുന്നു.