മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ യാത്രാ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ചൈന, ഒാസ്ട്രേലിയ , മലേഷ്യ എന്നിവര്‍ സംയുക്തമായി നടത്തിവന്ന അന്വേഷണമാണ് അവസാനിപ്പിക്കുന്നത്.
MH 370 ന് എന്തു സംഭവിച്ചു എന്നത് ഇനി ഉത്തരമില്ലാത്ത ചോദ്യം. ലോകത്ത് ലഭ്യമായ അത്യാധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിച്ച തിരച്ചിലിനും തുമ്പുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ആഴങ്ങളില്‍ തിരച്ചില്‍ നടത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ചിലവ് താങ്ങാനാവില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കോടിക്കണക്കിന് ഡോളറാണ് ഇതുവരെ ചിലവാക്കിയത്.
2014 മാര്‍ച്ച് എട്ടിന് ക്വാലലംപൂരിൽ നിന്നു ബെയ്‌ജിങ്ങിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന് 40 മിനിറ്റിനകം കാണാതായത്. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖലയിൽ തകർന്നുവീണെന്ന സൂചനയുമായി ചില അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ ആകാശദുരന്തങ്ങളില്‍ ദുരൂഹതകള്‍ ഏറെയുള്ള ഒന്നാണ് എം.എച്ച് 370 ന്‍റേത്. വടക്കുകിഴക്കൻ ദിശയിലേക്കു പറക്കേണ്ട വിമാനം 40 മിനിറ്റിനു ശേഷം റഡാർ ബന്ധം മനപ്പൂർവം വിച്‌ഛേദിച്ചു പടിഞ്ഞാറോട്ടു ദിശമാറുകയും ഒരുമണിക്കൂറിനു ശേഷം തെക്കോട്ടുതിരിഞ്ഞു വീണ്ടും എട്ടു മണിക്കൂറോളം പറക്കുകയും ചെയ്‌തെന്നാണ് ഏവിയേഷന്‍ വിദഗ്ധര്‍ പറയുന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.